വിജയ്‌ക്കൊപ്പം 'ദ ഗോട്ടി'ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു.. മനഃപൂര്‍വം നോ പറഞ്ഞതല്ല. ചെയ്യാന്‍ പറ്റാതിരുന്നതാണ്: വിനീത് ശ്രീനിവാസന്‍

വിജയ്‌യുടെ ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും വേണ്ടെന്ന് വച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസന്‍. തമിഴില്‍ അഭിനയിക്കാന്‍ താല്‍പര്യമേ ഇല്ലായിരുന്നു. എന്നാല്‍ വെങ്കട് പ്രഭു ചിത്രത്തിന്റെ ഓഫര്‍ വന്നപ്പോള്‍ വിട്ടുകളയരുതെന്ന് വിചാരിച്ചു, എന്നാല്‍ അത് വേണ്ടെന്ന് വയ്ക്കുകയല്ലാതെ തനിക്ക് വേറെ വഴി ഇല്ലായിരുന്നുവെന്നാണ് വിനീത് പറയുന്നത്.

തമിഴില്‍ അഭിനയിക്കാന്‍ താല്‍പര്യമേ ഇല്ലായിരുന്നു. അതുകൊണ്ട് തമിഴില്‍ നിന്ന് എപ്പോഴൊക്കെ അങ്ങനെയുള്ള അവസരങ്ങള്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ വേണ്ടെന്നു വച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വന്നാല്‍ ആര്‍ക്കും തന്നെ അറിയില്ല എന്നുള്ള രീതിയില്‍ സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഭാഷയില്‍ ശ്രമിച്ചുനോക്കാം എന്നായിട്ടുണ്ട് ഇപ്പോള്‍. വേറൊരു ഇന്‍ഡസ്ട്രിയില്‍ പോയി അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാം. അങ്ങനെയൊരു സംവിധായകന്‍ വിളിച്ചാല്‍ നല്ലൊരു അനുഭവമായിരിക്കും. മറ്റൊരു ഭാഷയില്‍പ്പോയി പ്രവര്‍ത്തിച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

കഴിഞ്ഞ വര്‍ഷം തമിഴില്‍നിന്ന് ഒരവസരം വന്നിരുന്നു. അത് മനഃപൂര്‍വം നോ പറഞ്ഞതല്ല. ചെയ്യാന്‍ പറ്റാതിരുന്നതാണ്. വെങ്കട്ട് പ്രഭു സാര്‍ വിളിച്ചിരുന്നു. ഒക്ടോബറില്‍ ദ ഗോട്ട് എന്ന പടം തുടങ്ങുകയാണ്. ഞാന്‍ ആ സമയത്താണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിക്കാന്‍ വിചാരിച്ചിരുന്നത്. ആ ചിത്രം വിട്ടുകളയരുതെന്ന് ചിന്തിച്ചിരുന്നു.

ന്നൊല്‍ വേറെ വഴിയില്ലായിരുന്നു. ഞാന്‍ അഭിനയിക്കുന്ന ചിത്രമാണെങ്കില്‍ അവരോട് പറഞ്ഞിട്ട് ആ വലിയ ഓഫര്‍ സ്വീകരിക്കാമായിരുന്നു. പക്ഷേ ഇത് ഞാന്‍ സംവിധാനം ചെയ്യുന്ന പടമായിപ്പോയി. എന്റെ അഭിനേതാക്കളുടെ ഡേറ്റ് എല്ലാം പ്രശ്‌നത്തിലാവുമെന്ന് പറഞ്ഞപ്പോള്‍ നമുക്ക് പിന്നീട് മറ്റൊരു ചിത്രം ചെയ്യാമെന്ന് വെങ്കട്ട് പ്രഭു സാറും പറഞ്ഞു എന്നാണ് വിനീത് ശ്രീനിവാസന്‍ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.