വടകര ഒരു തിയേറ്ററില്‍ അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റി, 'ഹൃദയ'ത്തിന്റെ പകുതിക്ക് വെച്ച് പലരും ഇറങ്ങിപ്പോയി: വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഹൃദയം’ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാരായി എത്തിയത്. വിനീതിന്റെ സംവിധാനത്തില്‍ എത്തിയ അഞ്ചാമത്തെ സിനിമയാണ് ഹൃദയം.

സിനിമ റിലീസായ ദിവസം ഒരു തരം മരവിപ്പായിരുന്നു തനിക്ക് എന്നാണ് വിനീത് പറയുന്നത്. ഇന്റര്‍വെല്‍ സമയത്ത് ചിലര്‍ വിളിച്ച് പടത്തിന് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ അച്ഛന്റെ കൃഷിത്തോട്ടത്തില്‍ ആകാശം നോക്കി നില്‍ക്കുകയായിരുന്നു.

ഒരു ഭാവവ്യത്യാസവുമില്ലാതെ മരച്ചില്ലകളിലേക്ക് നോക്കിയാണ് നിന്നത്. ഒരു മരവിപ്പായിരുന്നുവെന്ന് പറയാം. പിന്നീട് സുചിത്ര ആന്റി വിളിച്ച് പടം കാണാന്‍ വരുന്നില്ലേയെന്ന് ചോദിച്ചപ്പോഴാണ് താന്‍ സ്വബോധത്തിലേക്ക് എത്തിയത്. മൂന്ന് മണിക്കൂര്‍ എന്നുള്ളത് ആള്‍ക്കാര്‍ക്ക് ലാഗ് അടിക്കുമോ എന്ന് ടെന്‍ഷനുണ്ടായിരുന്നു.

അതൊന്നും സംഭവിച്ചില്ല. ഇടവേള എന്ന് മറ്റ് സിനിമകളിലെപ്പോലെ എഴുതി കാണിച്ചിരുന്നില്ല. പകരം പിന്നണി പ്രവര്‍ത്തകരുടെ പേരുകളും മറ്റുമായിരുന്നു കാണിച്ചിരുന്നത്. അതുകൊണ്ട് പലരും സിനിമ തീര്‍ന്നുവെന്ന് കരുതി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയിട്ടുണ്ട്.

Read more

വടകര ഒരു തിയേറ്ററില്‍ നിന്ന് അങ്ങനെ ചിലര്‍ക്ക് അബദ്ധം പറ്റിയെന്ന് അവിടുന്ന് വിളിച്ച് പറഞ്ഞിരുന്നു എന്നാണ് വിനീത് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, വിനീതിനൊപ്പം ഗായകന്‍ വേണുഗോപാലിന്റെ മകന്‍ അരവിന്ദ് അടക്കം ആറോളം സഹസംവിധായകരാണ് ഹൃദയത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്.