'മീ ടൂ ഞാന്‍ ചെയ്തിട്ടില്ല, ഞാന്‍ ചെയ്തിട്ടുള്ളത് പത്തും അതില്‍ കൂടുതല്‍ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണ്'

മീ ടു ആരോപണത്തില്‍ വീണ്ടും പൊട്ടിത്തെറിച്ച് നടന്‍ വിനായകന്‍. മാനസികവും ശാരീരികവുമായ ഉപദ്രവമാണ് മീ ടു. താനത് ചെയ്തിട്ടില്ലെന്നും താന്‍ ചെയ്തിട്ടുള്ളത് പത്തും അതില്‍ കൂടുതല്‍ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണെന്നും വിനായകന്‍ പറഞ്ഞു.

‘എന്താണ് മീ ടൂ? അതില്‍ നിന്ന് നമുക്ക് തുടങ്ങാം. മാനസികവും ശാരീരികവുമായ പീഡനം ആണ്. ഇത് ഇന്ത്യന്‍ നിയമപ്രകാരം വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങള്‍ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇവരെ പിടിച്ച് ജയിലില്‍ ഇടണ്ടേ. എത്രപേര്‍ ജയിലില്‍ പോയിട്ടുണ്ട്?’

‘ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് പറ്റിക്കുന്നു ജനത്തിനെ. തമാശ കളിക്കുന്നോ വിനായകനോട്. ഇനി എന്റെ മേല്‍ ഇത് ഇടാനണോ എന്നത് കൊണ്ടാണ് അന്ന് ഞാന്‍ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാന്‍ പറയാം. ഞാന്‍ അത് ചെയ്തിട്ടില്ല.’

‘ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ എങ്കില്‍ അത് ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുള്ളത് പത്തും അതില്‍ കൂടുതല്‍ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണ്. അത് റോഡില്‍ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. നിങ്ങള്‍ എന്റെ മേല്‍ ആരോപിച്ച മീ ടൂ ഞാന്‍ ചെയ്തിട്ടില്ല. വിനായകന്‍ അത്ര തരം താഴ്ന്നവന്‍ അല്ല പെണ്ണിനെ പിടിക്കാന്‍’ വിനായകന്‍ പറഞ്ഞു.

നേരത്തെ ഒരുത്തീ എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്നത്തിലും വിനായകനും മാധ്യമപ്രവര്‍ത്തകരുമായി ഇന്ന് സംസാരമുണ്ടായി. താന്‍ ഒരു ചര്‍ച്ചയാണ് നടത്തിയത്. അല്ലാതെ മുന്നിലിരിക്കുന്ന പെണ്‍കുട്ടിയോട് അല്ല താന്‍ പറഞ്ഞത്.

അന്ന് ഇവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയോട് താന്‍ മാപ്പ് പറയാന്‍ ആഗ്രഹിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം ഉണ്ടായങ്കില്‍ മാപ്പ് പറയുന്നുവെന്നും അല്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.

ഒരുത്തീ സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ നടന്‍ വിനായകന്‍ നേരത്തെ ക്ഷമ ചോദിച്ചിരുന്നു . നടന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.