അന്ന് എന്റെ ഫോണ്‍ എല്ലാം ഓഫ് ആയിരുന്നു, ഞാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാറുമില്ല.. വര്‍മന്‍ ഇത്രയും ലെവലിലെത്താന്‍ കാരണം രജനികാന്ത്: വിനായകന്‍

രജനികാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യനൊപ്പം തന്നെ വിനായകന്റെ വര്‍മ്മനും കൈയ്യടികള്‍ നേടുന്നുണ്ട്. പ്രതീക്ഷകള്‍ക്കും മേലെ ആയിരുന്നു വര്‍മന്‍ ആയുള്ള വിനായകന്റെ പ്രകടനം. ജയിലറിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും മനസുതുറക്കുകയാണ് വിനായകന്‍ ഇപ്പോള്‍.

നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ആണ് വിനായകന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് ഡയലോഗ് ആയ ‘മനസിലായോ’ എന്ന് പറഞ്ഞ് കൊണ്ടാണ് വിനായകന്‍ തുടങ്ങുന്നത്. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചാണ് വിനായകന്‍ സംസാരിച്ചത്. ജയിലറില്‍ വിളിക്കുന്ന സമയത്ത് ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു.”

”ഫോണ്‍ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോള്‍ ഒത്തിരി മിസ് കോള്‍. മാനേജര്‍ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പറയുന്നത്. നെല്‍സണ്‍ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതല്‍ ഒന്നും ചോദിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ.”

”ഞാനാണ് പ്രധാന വില്ലന്‍ എന്ന് നെല്‍സണ്‍ പറഞ്ഞു തന്നു. രജനി സാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ല. ഒന്ന് കാണാന്‍ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേര്‍ത്തണച്ച് എനര്‍ജി തന്നത് ഇതൊന്നും പറയാന്‍ പറ്റില്ല. വര്‍മന്‍ ഇത്രയും ലെവലില്‍ എത്താന്‍ കാരണം രജനികാന്ത് ആണ്.”

”എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെല്‍സണ്‍ സാര്‍ പറഞ്ഞത്. ഞാന്‍ പല സിനിമകളിലും സ്‌ക്രിപ്റ്റ് കേള്‍ക്കാറില്ല. പലകാരണങ്ങളാലും സ്‌ക്രിപ്റ്റ് മാറാം. വീട്ടില്‍ ഇരുന്ന് വെളിയില്‍ പോകാന്‍ സാധിക്കാത്ത രീതിയില്‍ വര്‍മന്‍ ഹിറ്റായി. സ്വപ്നത്തില്‍ പോലും യോസിക്കലേ സാര്‍” എന്നാണ് വിനായകന്‍ പറയുന്നത്.