അന്നാണ് അരുതാത്തത് സംഭവിച്ചത്, ചെറിയ അസുഖമൊക്കെ മാറി തിരിച്ചു വരികയായിരുന്നു..: മാമുക്കോയ

നാല് പതിറ്റാണ്ടോളം മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച മാമുക്കോയ വിട പറഞ്ഞിരിക്കുകയാണ്. മാമൂക്കോയയുടെ വിയോഗത്തില്‍ തേങ്ങുകയാണ് സിനിമാ ലോകം. മാമുക്കോയയുടെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം ഇനി ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പറയുകയാണ് നടന്‍ വിജയരാഘവന്‍.

വല്ലാത്ത ശൂന്യതയാണ് മാമൂക്കോയയുടെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. ചെറിയ അസുഖമൊക്കെ ഉണ്ടായിരുന്നു, പക്ഷേ അതൊക്കെ മാറി അദ്ദേഹം മിടുക്കനായി തിരിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഫുട്ബോള്‍ മത്സരം നടക്കുന്നിടത്ത് പോയപ്പോഴാണ് അരുതാത്തത് സംഭവിക്കുന്നത്.

സുഹൃത്തുക്കളെ വിളിച്ചപ്പോള്‍ സീരിയസ് ആണെന്ന് അറിഞ്ഞിരുന്നു. ‘സുറുമ ഇട്ട കണ്ണുകള്‍’ എന്ന സിനിമയില്‍ ആണ് ആദ്യമായി അഭിനയിക്കുന്നത്, മാമുക്കോയയും അതില്‍ തന്നെയാണ് ആദ്യമായിട്ട് അഭിനയിക്കുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ നല്ല പരിചയക്കാരെപ്പോലെയാണ് എന്നോട് പെരുമാറിയത്.

അദ്ദേഹത്തിന് നാടകവുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. ഞാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ആദ്യമായി പോകുന്നത് മാമുക്കോയയുടെ കൂടെയാണ്. മാമുക്കോയയുടെ ഹിറ്റ് സിനിമയായിരുന്നു റാംജി റാവു സ്പീക്കിങ്. മാമുക്കോയയും ഇന്നസന്റ് ചേട്ടനും അന്ന് മുതല്‍ ആണ് പറക്കാന്‍ തുടങ്ങിയത്.

ആ പറക്കലിനൊപ്പം എനിക്കും സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചു. ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന സുഹൃത്തുക്കളാണ് ഇവരൊക്കെ. വ്യക്തിപരമായിട്ടും മലയാള സിനിമയ്ക്കും വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം എന്നാണ് വിജയരാഘവന്‍ മനോരമയോട് പ്രതികരിച്ചത്.