മൂക്ക് ഉള്ളിലേക്ക് പോയി, താടിയെല്ല് താഴ്ന്ന് പോയി, കണ്ണാടി നോക്കിയപ്പോഴാണ് ഞെട്ടിയത്; അപകടത്തെക്കുറിച്ച് വിജയ് ആന്റണി

പിച്ചൈക്കാരന്‍ 2 സിനിമയുടെ മലേഷ്യയിലെ ചിത്രീകരണത്തിനിടെയാണ് നടന്‍ വിജയ് ആന്റണിക്ക് അപകടമുണ്ടാകുന്നത്. ഈ വര്‍ഷമാദ്യമായിരുന്നു സംഭവം. അപകട ശേഷം മുഖത്ത് നടന് ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. മുഖത്തിന്റെ ആകൃതിയില്‍ ചെറിയൊരു മാറ്റവും നടന് വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് വിജയ് ആന്റണി

ഷൂട്ടിംഗിന് മലേഷ്യയില്‍ പോയതായിരുന്നു. കടലില്‍ ജെറ്റ് സ്‌കിയില്‍ ഞാനും നായികയും പോയിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റാെരു ബോട്ടില്‍ ഞങ്ങളെ ചിത്രീകരിക്കുന്നുമുണ്ട്. ഭയങ്കര സ്പീഡിലായിരുന്നു പോയിക്കൊണ്ടിരുന്നത്. ബോട്ടിനടുത്ത് കൂടെ പോയാല്‍ ക്യാമറയില്‍ നല്ല വിഷ്വല്‍ ലഭിക്കുമെന്ന് കരുതി.

ആദ്യ റൗണ്ട് ചെയ്തു. കുറച്ച് കൂടി നല്ല വിഷ്വലിനായി ഒരു റൗണ്ട് കൂടെ പോയി. എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. തിരകള്‍ വന്നടിച്ച് ജെറ്റ് സ്‌കി ബോട്ടിന് പോയി ഇടിച്ചതാണെന്ന് തോന്നുന്നു. മുഖത്തിടിച്ച് മൂക്ക് ഉള്ളിലേക്ക് പോയി. താടിയെല്ല് താഴേക്ക് പോയി. കടലില്‍ നിന്നും അസിസ്റ്റന്റുകളെല്ലാം കൂടെ രക്ഷിച്ചു. ഒരു വശത്ത് കണ്ണിന് വരെ പരിക്ക് പറ്റിയിരുന്നു.

ഒരു ദിവസത്തിനുള്ളില്‍ കണ്ണ് തുറന്ന് നോക്കി, എല്ലാവരും വിഷമിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ചെറിയ പരിക്ക് മാത്രമാണെന്നാണ് ഞാന്‍ കരുതിയത്. കണ്ണാടി നോക്കിയപ്പോഴാണ് മനസ്സിലായത് എന്താണ് സംഭവിച്ചതെന്ന്.

ഇപ്പോള്‍ പോലും ചെറിയ പ്രശ്‌നങ്ങളുണ്ട്. ചില വാക്കുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ അതൊന്നും കുഴപ്പമില്ല മനസ് വളരെ നന്നായിരിക്കുന്നുണ്ട്. ആക്‌സിഡന്റിന് ശേഷം എന്റെ പെരുമാറ്റത്തിലും ചിന്തകളിലും മാറ്റം വന്നിട്ടുണ്ട്. വിജയ് ആന്റണി പറഞ്ഞു.