ആ ഡയലോഗുകള്‍ വിവാദമാകുമെന്ന് നേരത്തെ അറിയാമായിരുന്നു- വെളിപ്പെടുത്തലുമായി വിജയ്

മെര്‍സല്‍ വിവാദമുണ്ടാക്കുമെന്ന് തനിയ്ക്ക് നേരത്തേ തന്നെ അറിയാമായിരുന്നെന്ന് നടന്‍ വിജയ്. ആനന്ദ വികടന്‍ അവാര്‍ഡ് ദാനചടങ്ങില്‍ വച്ചാണ് വിജയ് മനസു തുറന്നത്. ആ പ്രശ്‌നങ്ങളിലെല്ലാം എനിയ്‌ക്കൊപ്പം നിന്നതിന് ഏവരോടും എന്റെ നന്ദി അറിയിക്കുന്നു. എന്നാല്‍ മെര്‍സലിലെ ഡയലോഗുകള്‍ വിവാദമാകുമെന്ന് നമുക്ക് മുന്‍പ് തന്നെ അറിയാമായിരുന്നു. എന്നാല്‍ നമ്മളെല്ലാവരും അതിനൊപ്പം നിന്നു ജനങ്ങളുടെ നന്മയ്ക്കു വേണ്ടി. വിജയ് പറയുന്നു.

ചടങ്ങില്‍ വിജയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത് . അവാര്‍ഡ് ദാന ചടങ്ങിന്റെ അവതാരകര്‍ താരത്തെ ജോസഫ് വിജയ് എന്ന് അഭിസംബോധന ചെയ്തു. മെര്‍സലിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മുതിര്‍ന്ന ബിജെപി നേതാവ് വിജയുടെ വോട്ടേഴ്‌സ് കാര്‍ഡിന്റെ കോപ്പി പങ്കുവച്ച് അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പേര് ജോസഫ് വിജയ് എന്നാണെന്നും ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതായിരുന്നു. മെര്‍സലിന് മികച്ച സിനിമയ്ക്കും, നടനും, സംഗീത സംവിധായകനുമുള്ള വികടന്‍ അവാര്‍ഡ് ലഭിച്ചു.

ധാരാളം എതിര്‍പ്പുകള്‍ മെര്‍സലിനെതിരെ വിവിധ കോണുകളില്‍ നിന്നുണ്ടായെങ്കിലും മെര്‍സല്‍ വിവാദം രാജ്യമൊട്ടാകെ ഏറ്റെടുക്കുകയും സിനിമാപ്രവര്‍ത്തകര്‍ സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ടാമതൊരു സെന്‍സറിംഗ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.്