ബാബുരാജുമായി അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞു പോയാലോ എന്നുവരെ ഓര്‍ക്കും, എന്നാല്‍...: വാണി വിശ്വനാഥ്

വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുമ്പോള്‍ നായികയെ സ്വന്തമാക്കിയ വില്ലന്‍ എന്ന കൗതുകമാണ് പ്രേക്ഷകര്‍ക്കിയില്‍ ഉണ്ടായത്. പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം, പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും എന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

താനും ബാബുരാജും ഇപ്പോഴും വഴക്ക് ഉണ്ടാക്കും എന്നാണ് വാണി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങളിപ്പോഴും ഇടയ്ക്ക് വഴക്കുണ്ടാവും, അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞുപോയാലോ എന്നു വരെ ഓര്‍ക്കും. പിന്നെ ആലോചിക്കുമ്പോള്‍, ഒന്നിച്ചു നില്‍ക്കാന്‍ തോന്നിപ്പിക്കുന്ന മനോഹരമായ എത്രയോ നിമിഷങ്ങളും ഓര്‍മകളുമുണ്ടല്ലോ എന്നോര്‍ക്കും.”

”അതുവച്ച് അടുത്ത വര്‍ഷം പോയ്‌കൊള്ളും. അതാണ് ജീവിതം. വഴക്കും പിണക്കങ്ങളുമൊന്നുമില്ലാത്ത വീടുണ്ടാവില്ല. ഒന്നിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ വഴക്കോ പിണക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഒന്നുമില്ലെങ്കില്‍ അവിടെ എന്തോ പ്രശ്‌നമുണ്ടെന്ന് വിചാരിക്കാം. ഞാന്‍ തന്നെ പറയും, പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം.”

”പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും, ഫൈറ്റും വഴക്കുമൊക്കെ ഇടയ്ക്ക് കയറി വരും. അവസാനമാകുമ്പോഴേക്കും അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും” എന്നാണ് വാണി വിശ്വനാഥിന്റെ വാക്കുകള്‍. അതേസമയം, വിവാഹജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഉള്ളിന്റെയുള്ളില്‍ പരസ്പരമുള്ള ഒരു ‘അഫക്ഷന്‍’ ആണെന്നും താരം പറയുന്നു.

ആ അഫക്ഷന്‍ ഉണ്ടെങ്കില്‍, എന്തൊക്കെ പ്രശ്‌നം വന്നാലും, എത്ര വഴക്കുണ്ടായാലും മനസില്‍ നിന്നും സ്‌നേഹം പോവില്ല. ആ അടുപ്പം പ്രണയത്തിനും അപ്പുറമാണ് എന്നും വാണി പറയുന്നു. നീണ്ട പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ് വാണി. ദി ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തില്‍ ബാബുരാജിനൊപ്പമാണ് താരത്തിന്റെ മടങ്ങി വരവ്.