ഒരു ഗുണ്ടയെ കൂടെയിരുത്തിയാണ് എന്നെ ചോദ്യം ചെയ്തത്, സിംപതി കിട്ടാന്‍ വേണ്ടി പറയുകയല്ല.. എന്റെ വീട് പണയം വച്ചായിരുന്നു ആ സിനിമ എടുത്തത്: ഉണ്ണി മുകുന്ദന്‍

തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്ന സിനിമയാണ് ‘മേപ്പടിയാന്‍’ എന്ന് ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ സിനിമയുടെ റിലീസിന് മുമ്പായിരുന്നു ഉണ്ണി മുകുന്ദനെതിരെ ഇഡി അന്വേഷണം വരുന്നത്. അന്ന് താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്. ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്ത അധ്യായമാണത് എന്നാണ് നടന്‍ പറയുന്നത്.

”വ്യക്തിപരമായി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയ സിനിമയാണ് മേപ്പടിയാന്‍. ഈ സിനിമയുടെ പേരിലാണ് ഇഡി റെയ്ഡ് ഉണ്ടായത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അധ്യായമാണ്. റിലീസിന് പത്ത് ദിവസം മുമ്പാണ് റെയഡ് നടക്കുന്നത്. എന്റെ വലിയൊരു ബിസിനസ് ക്യാന്‍സലായി. ഇഡി റെയ്ഡ് എന്നാല്‍ ഐടി റെയ്ഡ് പോലെയല്ല.”

”രാജ്യദ്രോഹമാണ് കുറ്റമായി വരുക. സിനിമയുമായി ബിസിനസ് സംസാരിച്ചവര്‍ പിന്‍വലിച്ചു. ഈ സിനിമ എടുക്കാന്‍ എന്റെ വീടാണ് പണയം വെച്ചത്. സിംപതി കിട്ടാന്‍ വേണ്ടിയല്ല പറയുന്നത്. എനിക്ക് പൈസ കടം തന്നയാള്‍ ബിസിനസില്‍ എന്തൊക്കെയോ പ്രശ്‌നത്തില്‍ പെട്ടു. പുള്ളിയുടെ അക്കൗണ്ടില്‍ നിന്ന് എനിക്ക് പൈസ കിട്ടിയത്.

”ഈ അക്കൗണ്ട് ഇഡി ട്രാക്ക് ചെയ്യുകയും ഫ്രീസ് ചെയ്യുകയും ചെയ്ത് കൊണ്ടിരിക്കവെ ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന കമ്പനിയിലേക്ക് പൈസ പോയിട്ടുണ്ടെന്ന് വ്യക്തമായി. എന്റെ കഷ്ടകാലത്തിന് പ്രൊഡ്യൂസര്‍മാരായി അച്ഛന്റെയും അമ്മയുടെയും പേര് സര്‍പ്രൈസായി കൊടുത്തിരുന്നു. പിന്നെ എന്തിനത് ഞാന്‍ ചെയ്തു എന്നോര്‍ത്ത് കരഞ്ഞ ദിവസങ്ങളുണ്ട്.”

”കാരണം ഇവര്‍ എന്നെയല്ല, അച്ഛനെയും അമ്മയെയുമാണ് വിളിക്കുന്നത്. അച്ഛനെ വിളിച്ചപ്പോള്‍ അദ്ദേഹം പോയി മാനേജ് ചെയ്തു. അമ്മയെ വിളിച്ചപ്പോള്‍ ഇഡി ഓഫീസിലെ ബോര്‍ഡില്‍ എന്റെ ഫോട്ടോ ഒട്ടിച്ചത് കണ്ടു. ആ ദിവസം മാത്രമാണ് അമ്മ എന്നോട് സിനിമ നമുക്ക് വേണ്ട ഉണ്ണീ എന്ന് പറഞ്ഞത്. എനിക്ക് ഒരുപാട് വിഷമം ആയി. ഞാനാ ഓഫീസറോട് ചോദിക്കുകയും ചെയ്തു.”

”എന്തിന് ഈ സിനിമ ചെയ്തു എന്നൊക്കെ തോന്നിപ്പോയി. ഞാന്‍ ഇഡി ഓഫീസില്‍ പോയപ്പോള്‍ എന്റെ കൂടെ ഇരുത്തിയത് ഭയങ്കര ഗുണ്ടയെയാണ്. ഇയാളോട് സംസാരിക്കുന്ന അതേ രീതിയിലാണ് എന്നോട് സംസാരിച്ചത്. മേപ്പടിയാന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അച്ഛനെ ചടങ്ങിലേക്ക് അയച്ചത് മകനെന്ന നിലയില്‍ അഭിമാന നിമിഷമായിരുന്നു” എന്നാണ് ഉണ്ണി മുകുന്ദന്‍ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.