ഞാന്‍ എന്ത് ചെയ്താലും ചിലര്‍ അത് വിവാദമാക്കി മാറ്റുകയാണ്.. ഒന്നിന് വേണ്ടിയും എന്റെ വ്യക്തിത്വം മാറ്റാനാവില്ല: ഉണ്ണി മുകുന്ദന്‍

താന്‍ ഏത് സിനിമ ചെയ്താലും ചിലര്‍ അതിനെ വിവാദമാക്കി മാറ്റുകയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ‘ജയ് ഗണേഷി’ന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു നടന്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയില്‍ വച്ചാണ് ജയ് ഗണേഷ് എന്ന സിനിമ ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചത്.

‘മാളികപ്പുറം’ സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ ഗണപതിയാവുന്നു എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. മിത്ത് വിവാദം ചര്‍ച്ചയായിരുന്ന സമയത്ത് പ്രഖ്യാപിച്ച സിനിമയ്ക്ക് അതുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്തെത്തിയിരുന്നു.വിവാദങ്ങളെ കുറിച്ച് മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്.

”സിനിമയുടെ പേരിന് വന്ന വിവാദങ്ങളും സിനിമയുമായി യാതൊരു ബന്ധവുമില്ല. മേപ്പടിയാന്‍, മാളികപ്പുറം എന്നീ സിനിമകള്‍ തൊട്ട് നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരു കൂട്ടം ആള്‍ക്കാര്‍ വിവാദമാക്കി മാറ്റുകയാണ്. എനിക്ക് എന്റെ സിനിമകള്‍ ഭയങ്കര പേഴ്‌സണല്‍ ആണ്, ഞാന്‍ അതില്‍ കൊടുക്കുന്ന എഫേര്‍ട്ടും അതിന്റെ ടീം ഒക്കെ.”

”സിനിമയെ ഭയങ്കര ഇമോഷണല്‍ ആയി കാണുന്നതു കൊണ്ട് എനിക്ക് അങ്ങനെ വിട്ടു കൊടുക്കാനും പറ്റിയിട്ടില്ല. എന്തിനാണ് ചെയ്യാത്ത കുറ്റത്തിന് നമ്മള്‍ ഇങ്ങനെ കേട്ടോണ്ട് ഇരിക്കണത്. സെന്‍സിറ്റീവ് ആയതു കൊണ്ട് തന്നെ എനിക്ക് ഡിപ്ലോമാറ്റിക് ആയി നില്‍ക്കാന്‍ അറിയില്ല. ഒരു കാര്യം തെറ്റ് ആണെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനും എനിക്ക് പേടിയില്ല.”

”എന്റെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും എനിക്ക് ഉണ്ടെന്ന് തോന്നുന്നു. സിനിമ നടന്‍മാര്‍ അങ്ങനെ ചെയ്യണ്ടേ ആവശ്യമുണ്ടോ, ചെയ്യാന്‍ പാടില്ല എന്നിങ്ങനെ ഒരുപാട് അഭിപ്രായം ഉണ്ടാകും. കേരളത്തില്‍ ചിലപ്പോ ഇങ്ങനെ ആദ്യമായിട്ടായിരിക്കും. എനിക്ക് അറിയില്ല.”

”ഞാന്‍ ഒരാളുടെയും പേഴ്‌സണല്‍ ലൈഫ് നോക്കാറില്ല. ഇത് ആദ്യമായിട്ട് ആണെങ്കില്‍ അത് ആളുകള്‍ ശീലമായിക്കൊള്ളും. മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ മാറില്ല. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ വ്യക്തിത്വം ഞാന്‍ മാറ്റുകയാണെങ്കില്‍ അത് വലിയൊരു കോംപ്രമൈസ് ആയിരിക്കും. അങ്ങനെ സാധ്യത കുറവാണ്” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.