'അനീഷേട്ടന് എന്നെ ഓര്‍മ്മയുണ്ടോ' എന്നാണ് ഉണ്ണി അപ്പോള്‍ എന്നോട് ചോദിച്ചത്; രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് അനീഷ് രവി

ഉണ്ണി മുകുന്ദന്‍ തനിക്കെന്നും അത്ഭുതങ്ങള്‍ തന്നിട്ടുള്ള മനുഷ്യനാണെന്ന് നടന്‍ അനീഷ് രവി. ‘മാളികപ്പുറം’ കണ്ടതിന് ശേഷമാണ് അനീഷ് രവി ഉണ്ണി മുകുന്ദനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവച്ചത്. ഒരു പക്ഷെ ഏറ്റവും ഒടുവില്‍ മാളികപ്പുറം കണ്ടയാളാകും താന്‍. ആദ്യ ഷോ ഒരുമിച്ച് കാണണമെന്ന് കൊതിച്ചതാണെങ്കിലും നടന്നില്ല എന്നാണ് അനീഷ് പറയുന്നത്. ഉണ്ണി മുകുന്ദനെ ആദ്യം കണ്ടതു മുതലുള്ള അനുഭവങ്ങളും അനീഷ് പങ്കുവച്ചിട്ടുണ്ട്.

അനീഷ് രവിയുടെ കുറിപ്പ്:

ഏറെ പ്രിയപ്പെട്ട ഉണ്ണീ …. നമ്മുടെ കൂട്ടത്തില്‍ ഒരു പക്ഷെ ഏറ്റവും ഒടുവില്‍ മാളികപ്പുറം സിനിമ കണ്ട ആള്‍ ഞാന്‍ തന്നെയാവും. ആദ്യ ഷോ ഒരുമിച്ച് കാണണം എന്ന് ഏറെ കൊതിച്ചതാ പക്ഷെ ..പല കാരണങ്ങളാല്‍ വൈകി എന്നതാണു സത്യം. കേട്ടറിവുകളിലൂടെ മാളികപ്പുറം എന്ന സിനിമ ഹിറ്റ് കളുടെ 18 മലകളും താണ്ടി ഔന്യത്യത്തില്‍ എത്തി നില്‍ക്കുമ്പോ എന്റെ മനസ്സ് ഓരോ നിമിഷവും ആ ദിവ്യാനുഭൂതിയ്ക്കായ് കാത്തിരിയ്ക്കുകയായിരിന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീയില്‍ സെക്കന്റ് ഷോയ്ക്ക് നിറഞ്ഞ സദസ്സില്‍ സിനിമ കണ്ടിരിന്നപ്പോള്‍ വല്ലാത്ത ഒരനുഭവമായിരിന്നു …!

മാലയിടാതെ വ്രതം നോക്കാതെ മല ചവിട്ടാതെ..മണികണ്ഠ ദര്‍ശനം …! ഒരര്‍ത്ഥത്തില്‍ അതാണ് മാളികപ്പുറം …! മറ്റൊരര്‍ത്ഥത്തില്‍ കല്ലു മോളുടെ സ്വപ്ന സദൃശ്യമായ ഒരാഗ്രഹം … ആ ആഗ്രഹത്തിനായി അവള്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ അവളുടെ ആഗ്രഹ സാക്ഷാത്കാരത്തിനായി പ്രപഞ്ചം അവള്‍ക്ക് കൂട്ട് നില്‍ക്കുന്നു എന്നതാണ്..! മനോഹരമായ സ്‌ക്രിപ്റ്റ്, മനോഹരമായ സംവിധാനം, മനോഹരമായ എഡിറ്റിങ്, മനോഹരമായ ഛായാഗ്രഹണം. അങ്ങനെ അങ്ങനെ ഓരോ മേഖലയിലെയും പ്രതിഭാ ധനരുടെ അത്യുഗ്രന്‍ പ്രകടനങ്ങള്‍ ..!

കല്ലുവും പീയുഷും മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. ശ്രീ മനോജ് കെ ജയന്‍, സൈജു, പിഷാരടി, ശ്രീജിത്ത് രവി, TG രവി ചേട്ടന്‍, മനോഹരി ചേച്ചി തുടങ്ങി ഓരോരുത്തരും എത്ര മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. ഉണ്ണി മുകുന്ദന്‍ എന്നും എനിയ്ക്ക് അത്ഭുതങ്ങള്‍ തന്നിട്ടുള്ള ഒരു മനുഷ്യനാണ്. എന്റെ ഓര്‍മ്മയില്‍ ഞാന്‍ ഉണ്ണിയെ ആദ്യം കാണുന്നത് മുംബൈയില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ വച്ചായിരുന്നു. പുരസ്‌കാരം ഏറ്റു വാങ്ങി നിറഞ്ഞ ചിരിയോടെ മറുപടി പ്രസംഗം നടത്തുമ്പോള്‍ തനിയ്ക്കൊപ്പം വന്ന സുഹൃത്തിനെ കുറിച്ച് ഉണ്ണി വാചാലനായി. ഒപ്പം നടന്നതും തന്റെ സിനിമാ സ്വപ്നത്തിനു വഴിയൊരുക്കി അയാള്‍ കൂടെ നിന്നതും. താന്‍ അണിഞ്ഞ ആദ്യ വില കൂടിയ ഷൂസ് അയാള്‍ വാങ്ങി തന്നതാണെന്നുമൊക്കെ പറഞ്ഞ്. പഴയതൊന്നും മറക്കാതെ തന്റെ സുഹൃത്തിനെ കുറിച്ച് വാ തോരാതെ അഭിമാനത്തോടെ ഇഷ്ടത്തോടെ അനുഭവങ്ങള്‍ പങ്കുവച്ച ഉണ്ണി അന്നാദ്യമായി ഞാനുള്‍പ്പെടുന്ന സദസ്സിനെ അത്ഭുതപ്പെടുത്തി.

പിന്നീടൊരിയ്ക്കല്‍ ഒരു വേദിയില്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഈ സംഭവം വളരെ ഇഷ്ടത്തോടെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു അപ്പോള്‍ അദ്ദേഹം എന്നോട് ഒരു മറു ചോദ്യം ചോദിച്ചു അനീഷേട്ടന് എന്നെ ഓര്‍മ്മയുണ്ടോ എന്ന്, അദ്ദേഹം എന്റെ പേരെടുത്ത് പറഞ്ഞപ്പോള്‍ തന്നെ എനിയ്ക്ക് സന്തോഷമായി. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ടുണ്ടെന്നും, അന്ന് ഞങ്ങള്‍ കുറേ സംസാരിച്ചിരിന്നു എന്നും തുടങ്ങി ഞാന്‍ ധരിച്ചിരുന്ന ടീ ഷിര്‍ട്ടിന്റെ നിറം വരെ പറഞ്ഞ് ഉണ്ണി എന്നെ ഒരിയ്ക്കല്‍ കൂടി അത്ഭുതപ്പെടുത്തി.

ആ നല്ല നിമിഷങ്ങള്‍ ഇന്നും മനസില്‍ മറക്കാതെ സൂക്ഷിയ്ക്കുന്നു എന്നും കൂടി പറഞ്ഞപ്പോള്‍ ഞാനറിയാതെ എന്റെ കണ്ണുകള്‍ നനയാന്‍ തുടങ്ങി. പ്രശസ്തിയുടെ പടികള്‍ കണ്‍ മുന്നിലൂടെ ചവിട്ടിക്കയറിയ ആ നന്മയുള്ള മേപ്പടിയാനെ പിന്നെ ഞാന്‍ കാണുന്നത് സ്റ്റര്‍മാജിക്കിന്റെ വേദിയില്‍ അന്നും പൊതു വേദിയില്‍ ഞങ്ങടെ ആദ്യ കൂടിക്കാഴ്ചയെ പറ്റി ആ മനുഷ്യന്‍ മനസ്സ് തുറന്ന് പറയുന്നത് കേട്ടപ്പോ വീണ്ടും ഞാന്‍ അത്ഭുതം കൂറി …! ഒരാള്‍ക്ക് ഇത്രയും ഒക്കെ വിശാലമായി ചിന്തിയ്ക്കാനും പെരുമാറാനും പറ്റുമോ …? യാത്ര പറഞ്ഞു പോകുമ്പോ എന്റെ മനസ്സറിഞ്ഞിട്ടാവണം അന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു ‘എന്റെ അടുത്ത ചിത്രത്തില്‍ ചേട്ടനുണ്ടാവും ‘എന്ന് … അതൊരു വെറും വാക്കായിരുന്നില്ല …

ഷെഫീക്കിന്റെ സന്തോഷത്തില്‍ സുബൈര്‍ ആയി ഞാനഭിനയിച്ചു. അങ്ങനെ പറഞ്ഞ വാക്കു പാലിച്ച് ഉണ്ണി വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. ഇപ്പൊ ..ആപല്‍ ബാന്ധവനായ അയ്യപ്പ സ്വാമിയായി ,കല്ലു മോളുടെ രക്ഷകനായി ,ഭക്തരുടെ തോഴനായി വെള്ളിത്തിരയില്‍ അതീവ തേജസ്സോടെ നന്മയൂറും ചിരിയുമായി നിറഞ്ഞു നിന്നപ്പോ ….സത്യം …ഭക്തിയും ആദരവും സ്‌നേഹവും ഇഷ്ടവും അത്ഭുതവും കൊണ്ട് മനസ്സും ശരീരവും കോരിത്തരിച്ചുപോയി … ‘തത്വമസി ‘ അതെ … അത് നീ ആകുന്നു. നന്മയുടെ ,സ്‌നേഹത്തിന്റെ ,സൗഹൃദത്തിന്റെ ,മനുഷ്യത്വത്തിന്റെ ,പ്രവര്‍ത്തിയുടെ പ്രതി രൂപം. അത് നീയാകുന്നു. ഇനി ഞങ്ങള്‍ക്ക് അയ്യപ്പ സ്വാമിയുടെ മുഖം മറ്റൊന്നില്ല ..! അത്രയേറെ ഞങ്ങളെ അത്ഭുതപ്പെടുത്തി ഉണ്ണിയുടെ പരകായ പ്രവേശം …. നന്ദി ….! വിഷ്ണു ശശിശങ്കര്‍ നന്ദി … ആന്റോ ചേട്ടാ … ഇത്രയും നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് …!