ഞാന്‍ കഴിച്ച മരുന്നിന് കണക്കില്ല.. ഏഴാം ക്ലാസ് മുതല്‍ ജിമ്മില്‍ പോയി തുടങ്ങി, 200 പുഷ്അപ് ഒക്കെ അന്നേ അടിക്കും: ഉണ്ണി മുകുന്ദന്‍

ജനിച്ചപ്പോഴേ താന്‍ ആസ്ത്മാ രോഗിയായിരുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ പുതിയ ചിത്രം ‘ജയ് ഗണേഷി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്. താന്‍ ഏഴാം ക്ലാസ് മുതലാണ് ജിമ്മില്‍ പോയി തുടങ്ങിയത് എന്നും താരം പറയുന്നുണ്ട്.

”ഞാന്‍ ജനിച്ചപ്പോഴേ ആസ്ത്മാ രോഗിയാണ്. ഞാന്‍ കഴിച്ച മരുന്നിന് കൈയ്യും കണക്കുമില്ല. ഏഴാം ക്ലാസ് വരെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. അത്രയും പ്രശ്നത്തിനിടയില്‍ എന്റെ അമ്മ പറഞ്ഞിട്ടാണ് ഞാന്‍ ജിമ്മില്‍ പോകുന്നത്. അമ്മ നാല് മണിക്ക് എണീക്കുമ്പോള്‍ ഞാന്‍ നാലരയ്ക്ക് എണീക്കും.”

”ഒരു ദിവസം അടിച്ച പുഷ്അപിനേക്കാള്‍ ഒരെണ്ണം കൂടുതല്‍ പിറ്റേ ദിവസം അടിക്കാന്‍ അമ്മ പറഞ്ഞു. അങ്ങനെ എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ ഞാന്‍ 200 പുഷ്അപ് ഒക്കെ ഒറ്റയ്ക്ക് അടിക്കും. പ്ലസ് ടു കഴിഞ്ഞ് ഞാന്‍ പഠിത്തം നിര്‍ത്തി. ഐടി കമ്പനിയില്‍ ജോലിക്ക് പോയി.”

”അവിടെ ഫുള്‍കൈ ഷര്‍ട്ട് ആണ് വേഷം. ഒരു ദിവസം ഞാന്‍ ടീ ഷര്‍ട്ട് പോയി. അന്ന് 19-ാം വയസില്‍ എനിക്ക് ഇത്രയും മസിലോ എന്ന് ചോദിച്ച് പലരും എത്തിയിരുന്നു” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേസമയം, ‘മിഖായേല്‍’ ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയി എത്തുന്ന ‘മാര്‍കോ’യില്‍ താന്‍ ഒരുപാട് ആക്ഷന്‍ ചെയ്യുന്നുണ്ടെന്ന് നടന്‍ വ്യക്തമാക്കി.

മാര്‍കോ സിനിമയ്ക്ക് വേണ്ടി ഷര്‍ട്ട് ഒക്കെ മാറ്റി ആക്ഷന്‍ ചെയ്യുന്നുണ്ട്. അതിന് വേണ്ടി ഇപ്പോള്‍ ട്രെയ്ന്‍ ചെയ്യുന്നുണ്ട്. മസില്‍സ് ബില്‍ഡ് ചെയ്താല്‍ ബോഡി മാത്രമല്ല, മൈന്‍ഡും ബില്‍ഡ് ആകും എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.