ഏതെങ്കിലും ഒരു ചാനലിനെ ടാര്‍ഗറ്റ് ചെയ്യാനാണെങ്കില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ പോരെ, ഇത് ആരാണെന്ന് മനസ്സിലാവില്ല: ടൊവിനോ

‘നാരദന്‍’ സിനിമ ഒരു വാര്‍ത്ത ചാനലിനെയോ അവതാരകനെയോ നേരിട്ട് ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്ന് നടന്‍ ടെവിനോ തോമസ്. അങ്ങനെ ഏതെങ്കിലും ചാനലിനെ ടാര്‍ഗറ്റ് ചെയ്യാനാണെങ്കില്‍ കഷ്ടപ്പെട്ട് സിനിമ എടുക്കുന്നതിന് പകരം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ പോരെ എന്നാണ് ടൊവിനോ പറയുന്നത്.

ഈ സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷം കണ്ട ന്യൂസ് റീഡര്‍മാര്‍ അര്‍ണബ് ഗോസ്വാമിയാണോ നികേഷ് കുമാറാണോ എന്ന ചോദ്യത്തിന്, ഇവര്‍ രണ്ടു പേരെ മാത്രമല്ല ഒരുപാട് ന്യൂസ് റീഡേഴ്സിനെ താന്‍ വാച്ച് ചെയ്തിട്ടുണ്ട് എന്നാണ് ടൊവിനോ പറയുന്നത്.

എതെങ്കിലും ചാനലിന് കൊട്ടുകൊടുക്കുക, അല്ലെങ്കില്‍ ആക്ഷേപഹാസ്യം അങ്ങനെ എന്തെങ്കിലും ഈ സിനിമയില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നാണ് ടൊവിനോയുടെ മറുപടി. അങ്ങനെ ഒരു കൊട്ടുകൊടുക്കണമെങ്കില്‍ നമുക്കൊരു ലേഖനമെഴുതിയാല്‍ പോരെ.

അല്ലെങ്കില്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ പോരെ. ഇത്രയും പൈസയൊക്കെ മുടക്കി സിനിമ മുടക്കി ആര്‍ക്കെങ്കിലും കൊട്ട് കൊടുക്കേണ്ട കാര്യമുണ്ടോ. നമ്മള്‍ ഒരു സിനിമ എടുക്കാന്‍ വേണ്ടി തന്നെ എടുത്തിട്ടുള്ള സിനിമയാണ് ഇത്. ഇതിനകത്ത് ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള പല കാര്യങ്ങളും പറയുന്നുണ്ട്.

ഷൂട്ടിംഗിന് മുമ്പ് തന്റെ അടുത്ത് പറഞ്ഞ ഒരു കാര്യം എന്താണെന്നാല്‍ ഒരു ന്യൂസ് റീഡറിനേയും ഒരു മാധ്യമപ്രവര്‍ത്തകനേയും അതേ പോലെ അനുകരിക്കരുത് എന്നായിരുന്നു. കാരണം എന്താണെന്ന് വച്ചാല്‍ ഇതൊരു ബയോപിക്കല്ല, ഇത് ഫിക്ഷണല്‍ സ്വഭാവമുള്ള ഒരു സിനിമയും ഫിക്ഷണല്‍ കഥയും കഥാപാത്രങ്ങളുമാണ്.

അതുകൊണ്ട് തന്നെ ഒരുപാട് പേരില്‍ നിന്ന് റഫറന്‍സസ് എടുത്ത ശേഷം കഥാപാത്രം ഇങ്ങനെ ഇരിക്കണമെന്ന് തീരുമാനിച്ചതാണ്. അങ്ങനെയാണ് പ്ലേ ചെയ്തത്. അല്ലാതെ വാര്‍ത്ത വായിക്കുന്ന ടോണ്‍ പോലും അങ്ങനെ സ്ഥിരപരിചിതമായ ഒരാളില്‍ നിന്ന് എടുത്തതല്ല.

ഈ രീതി എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ആളുകള്‍ക്ക് തോന്നും. പക്ഷേ ആരാണെന്ന് പിടികിട്ടില്ല. ആ രീതിയിലാണ് കഥാപാത്രത്തെ ഒരുക്കിയെടുത്തത് എന്നാണ് ടൊവിനോ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.