'ഇവരൊന്നും ജേർണലിസ്റ്റുകളല്ല; മഞ്ഞ പത്രക്കാർ, വെറും പാപ്പരാസികൾ' : സാബു മോൻ

ഒരു സിനിമയുടെ റിവ്യൂ വരുന്നതിനെ പറ്റി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകൾ നടക്കുന്ന കാലമാണിത്. കാശ് വാങ്ങി നെഗറ്റീവ് റിവ്യൂ മാത്രം പറയുന്നവരും ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ  ഉന്നയിക്കുന്ന പ്രധാനമായ വിമർശനം.

ഇപ്പോഴിതാ ഒരു സിനിമയുടെ ആദ്യ ഷോ കഴിയുന്നതിന് മുന്നേ തന്നെ നെഗറ്റീവ് റിവ്യൂ പറയുന്ന ആളുകൾക്കെതിരെ ആഞ്ഞടിക്കുകയാണ് സാബു മോൻ.  ഇത്തരം ആളുകൾ ജേർണലിസ്റ്റുകളല്ലന്നും  പാപ്പരാസികളാണെന്നും, പണ്ടത്തെ മഞ്ഞ പത്രത്തിന്റെ ഡിജിറ്റൽ വേർഷനാണ് ഇത്തരം ഓൺലൈൻ ചാനലുകളെന്നും താരം പറഞ്ഞു.

ഈ റിവ്യൂ ചെയ്യുന്നവരുടെ ഒരേയൊരു ലക്ഷ്യം, കണ്ടന്റ ഉണ്ടാക്കുക എന്നതാണ്, അല്ലാതെ സിനിമയെ നന്നാക്കുക എന്നതല്ല. ഒരു കാര്യം ചെയ്തത് ശരിയായില്ല എന്ന നമ്മൾ പറയുമ്പോൾ നമുക്കത് നന്നായി കാണണം എന്ന ആഗ്രഹം കൊണ്ടല്ലേ, അപ്പോൾ ചെയ്ത ആൾ, അത്  എങ്ങനെ  ചെയ്യണമായിരുന്നു എന്ന ചോദിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്ന് പറയുന്നത് നമുക്കൊരു പ്രൊഡക്റ്റീവ് ഔട്ട്പുട്ട് തരും. അത്തരത്തിലുള്ളതൊന്നും ഈ റിവ്യൂകളിൽ ഇല്ല.

എൺപത്- തൊണ്ണൂറുകളിലൊക്കെ നമ്മുടെ നാട്ടിൽ മഞ്ഞപത്രങ്ങളുണ്ടായിരുന്നു, അത്തരത്തിലുള്ള മറ്റൊരു വേർഷനാണ് പണം വാങ്ങി റിവ്യൂ ചെയ്യുന്ന ഇത്തരം ഓൺലൈൻ ചാനലുകളെന്നും സാബു മോൻ പറഞ്ഞു.

എനിക്ക് നേരിട്ട് അറിയാം കുറേ എണ്ണം സിനിമ പോലും കണ്ടിട്ടുണ്ടാവില്ല, ഇന്റർവെല്ലിനൊക്കെ പറയും സിനിമ കൊള്ളില്ല എന്ന്, ഞാൻ വലിയ തിരക്കുള്ള നായക നടനൊന്നുമല്ല, ഇവരോട് ചോദിക്കാൻ ആരുമില്ലന്നേ, എഴുന്നേറ്റ് നിന്ന് ചോദിക്കണം, റിജക്ട് ചെയ്യണം, ഇവർക്കാർക്കും ഇന്റർവ്യൂ കൊടുക്കരുത്, സിനിമാ ലോകത്താരും ഇവരോട് സംസാരിക്കരുത്.

ഇങ്ങനെ ഇവരെ ഒഴിവാക്കിയാൽ ഇവരെന്ത് ചെയ്യുമെന്ന് സാബു മോൻ ചോദിക്കുന്നുണ്ട്, അങ്ങനെ ഒഴിവാക്കിയാൽ   ഇവർ തീരുമെന്നും സാബു മോൻ പറഞ്ഞുവെയ്ക്കുന്നു. തന്റെ പുതിയ ചിത്രമായ ‘പ്രാവിന്റെ” വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ മൂവി വേൾഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.