സുശാന്തിന്റെ ദുരന്തം അജണ്ടകള്‍ക്കും സ്വന്തം നേട്ടങ്ങള്‍ക്കുമായി ഉപയോഗിച്ചവരുമുണ്ട്, അവര്‍ ബോളിവുഡിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു: സ്വര ഭാസ്‌കര്‍

ബോളിവുഡ് സിനിമകള്‍ സ്ഥിരമായി ബഹിഷ്‌കരിക്കപ്പെടുന്ന പ്രവണതയേക്കുറിച്ച് അഭിപ്രായം പങ്കുവെച്ച് നടി സ്വര ഭാസ്‌കര്‍. സൂം ഡിജിറ്റലിനോടായിരുന്നു നടിയുടെ പ്രതികരണം.’സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് ശേഷം ആലിയ ഭട്ടിന് സമൂഹ മാധ്യമങ്ങളില്‍ വളരെയധികം നെഗറ്റീവ് പബ്ലിസിറ്റിയാണ് ലഭിച്ചത്.

ഇത്തരം ആരോപണങ്ങള്‍ ബോളിവുഡില്‍ പല മുന്‍നിര നടി-നടന്മാര്‍ക്ക് നേരെയും നടന്നു, അത് തീര്‍ത്തും ശരിയല്ല. ആയിടെയാണ് ‘സഡക് 2′ പുറത്തിറങ്ങിയത്. ചിത്രത്തിന് നേരെ നെഗറ്റീവ് പബ്ലിസിറ്റിയും ബോയ്‌കോട്ട് ആഹ്വാനങ്ങളും ഉണ്ടായി. ചിത്രം മോശമായി,’ സ്വര പറഞ്ഞു.

‘ഗംഗുഭായ് കത്യാവാഡി’ പുറത്ത് വന്നപ്പോള്‍, അതേ തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. സ്വജനപക്ഷപാതം, സുശാന്ത്… അതേ ബഹിഷ്‌ക്കരണ വാദങ്ങള്‍. പക്ഷേ ആളുകള്‍ ചിത്രം പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. പ്രത്യേക അജണ്ടകള്‍ വച്ച് പ്രവര്‍ത്തിക്കുന്ന ചെറു ഗ്രൂപ്പാണ് ഇതിനൊക്കെ പിന്നില്‍.

അവര്‍ വിദ്വേഷികളാണ്, അവര്‍ ബോളിവുഡിനെ വെറുക്കുന്നു, അവര്‍ ബോളിവുഡിനേക്കുറിച്ച് അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നു. സുശാന്തിന്റെ ദുരന്തം അജണ്ടകള്‍ക്കും സ്വന്തം നേട്ടങ്ങള്‍ക്കുമായി ഉപയോഗിച്ചവരുമുണ്ട്,’ സ്വര കൂട്ടിച്ചേര്‍ത്തു.