സൗദി വെള്ളക്കയിലും ലുക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ..: സംവിധായകന്‍

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ലുക്മാന്‍. ചെറിയ വേഷങ്ങളിലൂടെ എത്തിയ നടന്‍ പിന്നീട് നായകനായും സിനിമകളിലെത്തി. ഖാലിദ് റഹ്‌മാന്‍ ചിത്രം ‘തല്ലുമാല’യാണ് ലുക്മാന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ, നടന്റെ അഭിനയ ജീവിതത്തിലെ വളര്‍ച്ചയില്‍ സന്തോഷം പങ്കുവെക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ലുക്മാന്‍ എന്ന നടനിലേക്ക് പ്രേക്ഷകര്‍ അടുക്കുന്നതു കാണുമ്പോള്‍ ഒരു പാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും. ആവേശമുണ്ട് ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്‌തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല. നടനാകാന്‍ കൊതിക്കുന്ന ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശം. പണ്ട് ഒരുമിച്ച് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആദ്യ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവനേ നായകന്മാരില്‍ ഒരാളാക്കാന്‍ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല.അത് എന്തിനാണെന്നും അറിയില്ല. ഓപ്പറേഷന്‍ ജാവയില്‍ വിനയ ദാസന്‍ ആയി കൂടെ കൂട്ടുമ്പോള്‍ ഞങ്ങള്‍ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്ന്.

ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ഇതാണ്. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേര്‍ന്ന മുഖങ്ങള്‍ കണ്ടെത്താന്‍ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാന്‍ പറ്റുന്നത്. അതിന്റെ ഓരോ പുരോഗതിയും കാണാന്‍ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങള്‍ക്ക് കച്ചവടം മാത്രമല്ല കലയും കൂടിയാണ്.

ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നില്‍ജയും, ധന്യയും, സജീദ് പട്ടാളവും, വിന്‍സിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാംഅസാമാന്യ ജീവിതാനുഭവമുള്ളവരാണ്… ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്‌ക്രീനില്‍ അവര്‍ നിങ്ങളെ അത്ഭുതപെടുത്തുന്നത്. ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുകുമാന്‍ നീ നടന്നു തീര്‍ത്ത വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം,പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്. നമ്മളേപ്പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേര്‍ക്കുള്ള പ്രതീക്ഷയുടെ വാതില്‍.