അതുകൊണ്ട് മാത്രമാണ് സുഭാഷ് കൂടുതൽ ആഴങ്ങളിലേക്ക് വീണുപോവാഞ്ഞത്: ചിദംബരം

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ നൂറ് കോടി ക്ലബ്ബിലെത്തി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ചിദംബരം സിനിമയൊരുക്കിയപ്പോൾ ഭാഷയുടെ അതിരവരമ്പുകൾ ഭേദിച്ച് ചിത്രം തെന്നിന്ത്യയിൽ ഒന്നാകെ തരംഗമായി.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും  11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

ഇപ്പോഴിതാ യഥാർത്ഥത്തിൽ എങ്ങനെയാണ് സുഭാഷ് ഗുണ കേവിലെ ആഴങ്ങളിലേക്ക് വീണുപോകാതിരുന്നത് എന്നതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകൻ ചിദംബരം. സുഭാഷിന്റെ ബെൽറ്റ് കല്ലിൽ കുരുങ്ങി തൂങ്ങി നിന്നതുകൊണ്ടാണ് സുഭാഷ് ജീവനോടെ രക്ഷപ്പെട്ടതെന്ന് സംവിധായകൻ പറയുന്നു. കുറച്ച് സങ്കീർണമായതുകൊണ്ട് തന്നെ അത് സിനിമയിൽ ചിത്രീകരിച്ചിരുന്നില്ലെന്നാണ് ചിദംബരം പറയുന്നത്.

“കുഴിയിലേക്ക് വീണപ്പോള്‍ സുഭാഷ് ഒരു പോയിന്‍റില്‍ പോയി കുടുങ്ങി നിന്നു. എങ്ങനെയാണ് കുടുങ്ങിയത് എന്നത് സിനിമയില്‍ കാണിച്ചിട്ടില്ല. കൊടൈക്കനാല്‍ യാത്രയ്ക്ക് പോകുമ്പോള്‍ സുഭാഷ് വീട്ടില്‍ നിന്ന് അനിയന്‍റെ ബെല്‍റ്റ് എടുക്കുന്നത് ഓര്‍മ്മയുണ്ടോ? താഴേക്ക് വീണപ്പോള്‍ ആ ബെല്‍റ്റ് ഒരു കല്ലില്‍ ഉടക്കിയിരുന്നു.

ആ ബെല്‍റ്റ് ആണ് അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിച്ചത്. സിനിമയിലേക്ക് വരുമ്പോള്‍ അത്തരമൊരു സീന്‍ എടുക്കണമെങ്കില്‍ ബെല്‍റ്റിന്‍റെ ഷോട്ടൊക്കെ പിന്നില്‍ നിന്ന് എടുക്കേണ്ടിവരും. അത് എങ്ങനെ എടുക്കുമെന്ന് ചിന്തിച്ചിരുന്നു. കുറച്ച് സങ്കീര്‍ണ്ണമായതിനാല്‍ ഒഴിവാക്കുകയായിരുന്നു.” എന്നാണ് ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞത്.

പറവ ഫിലിംസിന്റെ ബാനറിൽ  സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിച്ച മഞ്ഞുമ്മൽ ബോയ്സ്, തമിഴ്നാട്ടിൽ നിന്നു മാത്രം 10 കോടിക്ക് മുകളിലാണ് ബോക്സ്ഓഫീസ് കളക്ഷൻ നേടിയിരിക്കുന്നത്. കൂടാതെ ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 100 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറി.