'ഹോം എന്ന സിനിമ ഫൈനല്‍ ജൂറി കണ്ടിരുന്നു'; നിര്‍മ്മാതാവിനെ നോക്കിയല്ല സിനിമയെ വിലയിരുത്തുന്നതെന്ന് സുന്ദര്‍ ദാസ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തിരഞ്ഞെടുപ്പില്‍ ഹോം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്. ഹോം സിനിമ ജൂറി കണ്ടില്ലെന്ന് പറയുന്നത് തെറ്റാണെന്നും നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ജൂറി സിനിമ കണ്ടില്ല എന്ന് ‘ഹോം’ എന്ന സിനിമയെക്കുറിച്ചും പലരും പറയുന്നത് ശ്രദ്ധയില്‍ പെട്ടു. ഹോം എന്ന സിനിമ ഫൈനല്‍ ജൂറി കണ്ടതാണ്. നിര്‍മാതാവിനെതിരെ ആരോപണം വന്നതുകൊണ്ടാണ് ഹോം പരിഗണിക്കാത്തത് എന്ന് പറയുന്നത് ഒട്ടും ശരിയല്ല. നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നത്.’

‘ഓരോ വിഭാഗത്തിലും അതാത് മേഖലയില്‍ പ്രാവീണ്യം ഉള്ളവരാണ് സിനിമ കാണുന്നത്. ഓരോ സിനിമ കാണുമ്പോഴും അതില്‍ എന്താണ് മികച്ചത് എന്ന് നോട്ട് ചെയ്താണ് പോകുന്നത് അല്ലാതെ ‘ആര്‍ക്കറിയാം’ കണ്ട ഉണ്ടനെ ”ആ ബിജു മേനോന് അവാര്‍ഡ് കൊടുക്കാം” എന്ന് തീരുമാനിക്കുകയല്ല.’

‘ഹോം, കുറുപ്പ് തുടങ്ങി എല്ലാ സിനിമയും ജൂറി കണ്ടിട്ടാണ് അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായത്. എന്തുകൊണ്ട് ഒരു സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്ന് അന്വേഷിക്കുമ്പോള്‍ എന്തുകൊണ്ട് മറ്റൊരു സിനിമയ്ക്ക് അവാര്‍ഡ് കിട്ടി എന്നുകൂടി അന്വേഷിക്കണം.’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍ ദാസ് പറഞ്ഞു.