സ്റ്റാര്‍ കാസ്റ്റ് ഇല്ലെന്ന് പറഞ്ഞ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഒഴിവാക്കി; 'വാസന്തി' യൂട്യൂബില്‍ എത്തിയതിനെ കുറിച്ച് സ്വാസിക

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ‘വാസന്തി’ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തതിനെ കുറിച്ച് പറഞ്ഞ് നടി സ്വാസിക. 2019ലെ മികച്ച ചിത്രം, മികച്ച സ്വഭാവ നടി എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് വാസന്തി. സംസ്ഥാന അവര്‍ഡ് നേടി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം കഴിഞ്ഞ ശനിയാഴ്ച മുതല്‍ യൂട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

സിനിമ ഒടുവില്‍ ആളുകളിലേക്ക് എത്തിയതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം വില്‍സന്‍ പിക്ച്ചേഴ്സിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തി. യൂട്യൂബായത് കൊണ്ട് എല്ലാവര്‍ക്കും പെട്ടെന്ന് കാണാനും കഴിയും.

സ്റ്റാര്‍ കാസ്റ്റില്ലെന്ന കാരണം കൊണ്ടാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ എത്താതിരുന്നത്. പുരസ്‌കാരങ്ങള്‍ ലഭിച്ചതിന് ശേഷം സിജു പല ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും സമീപിച്ചിട്ടുണ്ട്. പക്ഷെ അവര്‍ പറഞ്ഞ പ്രധാന കാരണം ഈ ചിത്രത്തിന് സാറ്റലൈറ്റ് വാല്യൂ ഉള്ളൊരു മുഖമില്ല എന്നതാണ്.

സിനിമ ഒരു ബിസിനസ് ആണല്ലോ, മോശം ചിത്രങ്ങള്‍ക്ക് വരെ സാറ്റ്ലൈറ്റ് വാല്യൂ ഉണ്ട്. ഇവിടുത്തെ രീതി അങ്ങനെയായി പോയി. സ്റ്റാര്‍ കാസ്റ്റ് എന്നത് ഇവിടെ വളരെ പ്രധാനമാണ്. പക്ഷെ തോറ്റ് കൊടുക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ചിത്രം എങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിക്കണമെന്നായിരുന്നു ആഗ്രഹം.

ഒടുവില്‍ അത് യൂട്യൂബിലൂടെയായി എന്നാണ് സ്വാസിക ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പ്രതികരിക്കുന്നത്. ഷിനോസ് റഹ്‌മാന്‍, സജാസ് റഹ്‌മാന്‍ എന്നിവരാണ് വാസന്തി സംവിധാനം ചെയ്തത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സിജു വില്‍സന്‍ തന്നെയാണ് വാസന്തിയുടെ നിര്‍മ്മാതാവ്.