പേപ്പറുകള്‍ ഒപ്പിടാന്‍ ഹൈബി ഈഡന്‍ എത്തിയിരുന്നു, കരള്‍ദാനത്തിന്റെ നൂലാമാലകളാണ് ചികിത്സയ്ക്ക് തടസ്സമായത്: സുരേഷ് ഗോപി

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും മലയാളി പ്രേക്ഷകരും. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി. എന്നാല്‍ സുബിയുടെ രോഗാവസ്ഥയെ കുറിച്ച് പലരും അറിഞ്ഞിരുന്നില്ല. 41-ാം വയസിലാണ് സുബിയുടെ അന്ത്യം.

കഴിഞ്ഞ പത്ത് ദിവസമായി സുബിയെ രക്ഷിക്കാനായി നടക്കുകയായിരുന്നു എന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനായി ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഒപ്പം നിന്നിരുന്നു.

അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്.

ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഡോണര്‍ സ്‌നേഹത്തോടെ കരള്‍ നല്‍കാന്‍ വന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുക്ക് കുറച്ചു കൂടി എളുപ്പമായിരുന്നു.അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ വരണം. പേപ്പറുകള്‍ എല്ലാം ഒപ്പിടാന്‍ എംപി ഹൈബി ഈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പാര്‍ലമെന്റ് കഴിഞ്ഞയുടന്‍ ഹൈബി ഇതിനായി കൊച്ചിയില്‍ എത്തി. പക്ഷെ ബാക്കി കാര്യങ്ങള്‍ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നു എന്നാണ് സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.