സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് കരള്‍ മാറ്റി വെയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു, വിവാഹം ഉടന്‍ നടക്കേണ്ടതായിരുന്നു: ടിനി ടോം

വിവാഹത്തിന്റെ കാര്യങ്ങള്‍ തീരുമാനിച്ചിരിക്കവെയാണ് സുബി സുരേഷിന്റെ അപ്രതീക്ഷിത മരണമെന്ന് നടനും സുബിയുടെ അടുത്ത സുഹൃത്തുമായ ടിനി ടോം. കരള്‍ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. അപ്രതീക്ഷിതമായാണ് സുബിക്ക് രോഗം ബാധിച്ചതെന്നും ഇത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും ടിനി ടോം പറഞ്ഞു.

പത്ത്, പതിനേഴ് ദിവസമായി സുബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ രോഗമായിരുന്നു. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചത്. പുറത്ത് അധികം ആരോടും അധികം പറഞ്ഞിരുന്നില്ല. കരള്‍ മാറ്റി വയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് ഒരു എട്ട് ദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായത്. കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂര്‍ത്തിയാക്കി. പക്ഷേ അതിനിടെ സ്ഥിതി മോശമായി.

വൃക്കയില്‍ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടര്‍ന്നു. അതിനിടെ രക്തസമ്മര്‍ദ്ദം കൂടി. അതിനാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ രക്ഷിക്കായില്ല എന്നാണ് ടിനി ടോം പറയുന്നത്.