ഞാന്‍ ഏറ്റവും കണ്ണുനീരൊഴുക്കിയ വര്‍ഷം: സുപ്രിയ മേനോന്‍

അച്ഛന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി സുപ്രിയ മേനോന്‍. അച്ഛന്‍ മരിച്ചെന്നു വിശ്വസിക്കാന്‍ കഴിയാത്ത ഒരു വര്‍ഷമാണ് കടന്നുപോയത്. തന്റെയും അമ്മയുടെയും ജീവിതം ഒരിക്കലും മുറിവുണങ്ങാത്ത രീതിയില്‍ മാറിപ്പോയി. സുപ്രിയ മേനോന്‍ കുറിക്കുന്നു.

സുപ്രിയയുടെ വാക്കുകള്‍
”അച്ഛന്‍ ഞങ്ങളെ വിട്ടു പോയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ് . ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ണുനീരൊഴുക്കിയ വര്‍ഷമാണ് കടന്നുപോയത്. എന്റെ ഫോണിലെ സ്പീഡ് ഡയല്‍ ലിസ്റ്റിലെ ആദ്യത്തെ നമ്പറായ അച്ഛന്റെ നമ്പര്‍ ഡയല്‍ ചെയ്യുന്ന ശീലം നിര്‍ത്താനെനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

എന്റെ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സ്‌ക്രോള്‍ ചെയ്ത് അച്ഛന്റെ നല്ല നിമിഷങ്ങളും ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും തിരയുന്ന ശീലവും ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. ഈ കഴിഞ്ഞ വര്‍ഷത്തില്‍ കൂടുതല്‍ ദിവസവും സംഭവിച്ചത് വിശ്വസിക്കാന്‍ കഴിയാതെ ആരോടെക്കെയോ ഉള്ള ദേഷ്യത്തില്‍ കഴിച്ചുകൂട്ടുകയായിരുന്നു.

എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത് എന്തുകൊണ്ട് എന്റെ അച്ഛന്‍, എന്തുകൊണ്ട് അതിനു പകരം മറ്റാരെങ്കിലുമായില്ല അച്ഛന്റെ ശബ്ദം കേള്‍ക്കുകയോ ആലിംഗനത്തിന്റെ ഊഷ്മളത അനുഭവിക്കുകയോ ചെയ്തിട്ട് ഒരുവര്‍ഷമായിരിക്കുന്നു. നമ്മള്‍ പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈര്‍ഘ്യമേറിയ സമയമാണിത്.

ഈ ഒരു വര്‍ഷത്തില്‍ അച്ഛനെക്കുറിച്ച് പറയാതെയോ ചിന്തിക്കാതെയോ ചെയ്യാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ല. എല്ലാ രാത്രികളിലും അച്ഛന്‍ എന്റെ സ്വപ്നങ്ങളില്‍ വരുമെന്നും നമ്മള്‍ ഒരുമിച്ചിരിക്കുമെന്നും പ്രതീക്ഷിച്ച ഒരു വര്‍ഷം. ഞാന്‍ ശരിക്കും തനിച്ചായിപ്പോയെന്നും അച്ഛനെപ്പോലെ ആര്‍ക്കും എന്നെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും മനസ്സില്ലാമനസ്സോടെ അംഗീകരിച്ച ഒരു വര്‍ഷം.

എല്ലാവരും അവരവരുടെ ജീവിതത്തിലെ തിരക്കില്‍ മുഴുകുമ്പോള്‍ എന്റെയും എന്റെ അമ്മയുടെയും ജീവിതം ഇനിയൊരിക്കലും മാറ്റാനാവാത്തവിധം മാറിമറിഞ്ഞു. അച്ഛാ, എന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു വര്‍ഷമാണ് കടന്നുപോയത്. മുന്നോട്ടുള്ള പാതയില്‍ അച്ഛന്‍ ഒപ്പമില്ലെന്നുള്ള ഓര്‍മ പോലും ഭയാനകമാണ്. പക്ഷേ അച്ഛന്റെ രക്തം എന്റെ സിരകളില്‍ ഓടുന്നതുകൊണ്ട് ഏതു പ്രതിസന്ധികളെയും നേരിടാന്‍ എനിക്ക് കഴിയും അത് അച്ഛന്‍ തെളിച്ചു തന്നതാണ് ആ വഴിയിലൂടെയാണ് മുന്നോട്ടുള്ള പ്രയാണം.എന്ന് എന്റെ അച്ഛന്റെ മകള്‍.”