കമന്റുകള്‍ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടായിരുന്നു, പക്ഷേ നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ പഠിപ്പിച്ചത്: എസ്തര്‍

ബാലതാരമായി എത്തി നായികയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയേകിയെത്തിയിരിക്കുകയാണ് എസ്തര്‍.

തന്റെ കുടുംബം എല്ലാ കാര്യത്തിലും സപ്പോര്‍ട്ടീവാണെന്നാണ് നടി പറയുന്നത്. നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ പഠിപ്പിച്ചത്. അവര്‍ ജീവിച്ചതും അങ്ങനെയല്ല. അത് കണ്ടാണ് ഞങ്ങള്‍ പഠിച്ചത്. നാട്ടുകാരെന്ത് പറയും, ഇങ്ങനെ നടക്കൂയെന്ന് അവരിപ്പോള്‍ വന്ന് പറയില്ല. ഞങ്ങള്‍ക്കത് ശീലമില്ല. അവര്‍ എനിക്കൊരു പ്രഷറും തന്നിട്ടില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്‌കിപ്പ് ചെയ്യാറാണ് പതിവ്. കമന്റുകളൊക്കെ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടെന്നുമായിരുന്നു എസ്തര്‍ പറഞ്ഞത്.

എനിക്കിപ്പോള്‍ 21 വയസായി, ഞാനിപ്പോള്‍ ബിഎ ഇക്കണോമിക്സ് പൂര്‍ത്തിയാക്കി. അമ്മയുടെ കുക്കറി ഷോ ഷൂട്ട് ചെയ്യാനായിട്ട് അമൃത ടിവിയില്‍ നിന്നും ഒരു ടീം വന്നിരുന്നു. അവരാണ് എന്നോട് ആങ്കറിംഗ് ചെയ്യാനിഷ്ടമുണ്ടോയെന്ന് ചോദിച്ചത്. കുട്ടികളുടെ പരിപാടിയാണെന്ന് പറഞ്ഞിരുന്നു.

8 വയസ് എങ്ങാനുമായിരുന്നു അന്ന്. അവര് പറയുന്നത് പോലെ ചെയ്യുകയായിരുന്നു. അങ്ങനെയാണ് സിനിമയിലും അവസരം ലഭിച്ചത്. അച്ഛനും അമ്മയ്ക്കും സിനിമ ഇഷ്ടമായിരുന്നു. സിനിമ വേണോ സ്റ്റഡീസ് വേണോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നടി കൂട്ടിച്ചേര്‍ത്തു.