ആ കഥാപാത്രം എന്നെ വേട്ടയാടി: സുധീര്‍ കരമന

പിതാവും നടനുമായ കരമന ജനാര്‍ദ്ദനന്‍ നായരുടെ പാത പിന്തുടര്‍ന്നാണ് മകന്‍ സുധീര്‍ കരമനയും സിനിമയില്‍ എത്തിയത്. സഹടനായും ഹാസ്യ റോളുകളിലും വില്ലന്‍ വേഷങ്ങളിലുമെല്ലാം സൂധീര്‍ കരമന തിളങ്ങി. വാസ്തവം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തിയത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ എണ്‍പതിലധികം സിനിമകളില്‍ സുധീര്‍ കരമന അഭിനയിച്ചു. അതേസമയം ചിത്രീകരണം കഴിഞ്ഞ ശേഷം തന്നെ വേട്ടയാടിയ ഒരു കഥാപാത്രത്തെ കുറിച്ച് പറയുകയാണ് സുധീര്‍ കരമന. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അഭിനേതാവിന് ചില കഥാപാത്രങ്ങളില്‍ എത്തുമ്പോള്‍ അവിടെ ഇടിച്ചുനില്‍ക്കും. അതില്‍ ഇങ്ങനെ ഇടിച്ചുനിന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാര്‍.

ആ സിനിമയില്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്ന ഒരു രീതി. ഇന്ദ്രജിത്തിന്റെ റോളും അതേപോലെയാണ്. മുരളി ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ എത്രത്തോളം സീരിയസായിട്ടാണ് അദ്ദേഹം ആ റോളിനെ കണ്ടിരിക്കുന്നത് മനസിലായി. പലപ്പോഴും ചില കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ നമ്മള്‍ ഉടുപ്പ് ഊരിയിട്ട് പോവുകയാണ്. കട്ടിലിലോ കസേരയിലോ ആവും വലിച്ചെറിയുന്നത്. അത് പിന്നെ കോസ്റ്റ്യൂമറിന്റെ ഡ്യൂട്ടി.

എന്നാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അലിയാര്‍ അങ്ങനെ അല്ലായിരുന്നു, നടന്‍ പറയുന്നു. അലിയാറിന്റെ അവസാനം ആ കഥാപാത്രത്തെ കൊല്ലാന്‍ ആരോ പുറകെ പോവുന്നുണ്ട്. കൊല്ലുന്നുമുണ്ട്. ആ കഥാപാത്രം ചെയ്ത് കഴിഞ്ഞിട്ടും എന്റെ പുറകില്‍ തന്നെ ഉണ്ടായിരുന്നു. അറിയാതെ ഞാന്‍ പുറകില്‍ നോക്കുന്ന സമയം കുറച്ചുകാലം ഉണ്ടായി.

ഇറങ്ങിച്ചെന്നത് കൊണ്ടാവാം, ചിലപ്പോ ആ കഥാപാത്രത്തോടുളള ഇഷ്ടം കൊണ്ടാവും. മുരളി ഗോപിയുടെ രചനയുടെ പ്രത്യേകതയാവാം, അരുണ്‍ കുമാര്‍ അരവിന്ദ് എടുത്തതിന്റെ പ്രത്യേകതയാവാം. സിനിമ കഴിഞ്ഞിട്ടും അലിയാര്‍ എന്ന കഥാപാത്രം എന്റെ പുറകെയുളളത് പോലെ തോന്നി, നടന്‍ ഓര്‍ത്തെടുത്തു.