'എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്, അമ്മയെന്ന രീതിയില്‍ വേദനിച്ചിട്ടുണ്ട്'; പ്രണവിനെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍

താരജാഡകളില്ലാതെ തോളിലൊരു ബാഗും തൂക്കി തെരുവിലൂടെയും ഹിമാലയന്‍ താഴ്‌വാരങ്ങളിലൂടെയും യാത്ര ചെയ്യുന്ന പ്രണവ് മോഹന്‍ലാലിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. മകന്റെ യാത്രാ ശീലത്തെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചുമാണ് അമ്മ സുചിത്ര മോഹന്‍ലാല്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കുഞ്ഞുനാള്‍ മുതല്‍ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്നാണ് സുചിത്ര പറയുന്നത്. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും സുചിത്ര പറയുന്നു. ഒരു ഘട്ടത്തില്‍, പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി.

ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാ ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി യാത്ര ചെയ്തു.

തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണ മുറികളില്‍ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും തങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു.

ഇപ്പോള്‍ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്ന് തനിക്ക് തോന്നുന്നു. മുഴുവന്‍ സമയവും സിനിമയില്‍ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിര്‍ത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര വ്യക്തമാക്കി.