അന്ന് ഒരു നേതാവ് എന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞിരുന്നു, ബി.ജെ.പിയായാലും മുസ്ലിം ലീഗായാലും വെറുപ്പാണ്: രാജമൗലി

ബോക്‌സോഫീസില്‍ വന്‍ വിജയവും ആഗോളതലത്തില്‍ പുരസ്‌കാരങ്ങളും നേടിയ സിനിമയാണ് എസ്.എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’. എന്നാല്‍ ഇതിനിടയില്‍ ചില വിമര്‍ശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. രാജമൗലി ബിജെപി അജണ്ടയെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ആരോപണം.

ഈ ആരോപണത്തോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍. ബാഹുബലിയുടെയും ആര്‍ആര്‍ആറിന്റെയും കഥകള്‍ക്ക് പിന്നിലെ ആശയങ്ങള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മറുപടി നല്‍കിയത്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ സാങ്കല്‍പിക കഥയാണെന്ന് എല്ലാവര്‍ക്കും അറിയാം.

അതുപോലെ തന്നെ ആര്‍ആര്‍ആര്‍ ഒരു ഡോക്യുമെന്ററിയല്ല, ചരിത്ര സിനിമയുമല്ല. ഇതിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്‍പികമാണ്. താന്‍ ബിജെപിയെയോ, ബിജെപിയുടെ അജണ്ടയെയോ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന ആളുകളോട് ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.

ഭീമിന്റെ ആദ്യകാല കഥാപാത്ര രൂപകല്‍പന പുറത്തിറക്കിയത് മുസ്ലീം തൊപ്പി ധരിച്ച വിധത്തിലാണ് അവതരിപ്പിച്ചത്. അതിനു ശേഷം, ആര്‍ആര്‍ആര്‍ കാണിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തി, തൊപ്പി നീക്കം ചെയ്തില്ലെങ്കില്‍ തന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞു.

അതുകൊണ്ട് താന്‍ ബിജെപിക്കാരനാണോ അല്ലയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. താന്‍ തീവ്രവാദത്തെ വെറുക്കുന്നു, അത് ബിജെപിയായാലും മുസ്ലിം ലീഗായാലും. സമൂഹത്തിന്റെ ഏത് വിഭാഗത്തിലും തീവ്രമായ ആളുകളെ താന്‍ വെറുക്കുന്നു.അതാണ് തന്റെ വിശദീകരണം എന്നാണ് രാജമൗലി ഒരു അഭിമുഖത്തില്‍ പറയുന്നത്.