യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല: ശ്രീകുമാരൻ തമ്പി

ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതീയ- വംശീയ അധിക്ഷേപത്തിൽ പ്രതിഷേധം കനക്കുന്നു. കലാമണ്ഡലവുമായി സത്യഭാമയ്ക്ക് യാതൊരു ബന്ധമില്ലെന്ന് കലാമണ്ഡലം വാർത്താകുറിപ്പിറക്കിയിരുന്നു.

ഇപ്പോഴിതാ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല എന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. ഇന്നത്തെ കാലത്തും കലയിൽ നിറവും ജാതിയും കൊണ്ടുവന്ന് മലിനപ്പെടുത്താൻ ആരെയും അനുവദിച്ചുകൂടാ എന്നാണ് ശ്രീകുമാരൻ തമ്പി ഫേയ്സ്ബുക്കിൽ കുറിച്ചത്.

ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്!!! യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ്.

ഞാൻ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്. ‘അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക.

കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്, കലാമണ്ഡലം പദ്മനാഭൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാൻ ‘ദയിതേ കേൾ നീ’ എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ഒരു ഡോക്കുമെന്ററി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശൻ അത് സംപ്രേഷണം ചെയ്തു. ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല.

രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്. ശ്രീകൃഷ്ണനും നർത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ.

ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല.. മികച്ച നർത്തകനായ ആർ.എൽ.വി.രാമകൃഷ്ണന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും എന്റെ വിജയാശംസകൾ.