'ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എപ്പോഴും വിഷമമായിരുന്നു, എനിക്ക് പാടാനും പറ്റിയിരുന്നില്ല'; വിവാഹമോചനത്തെ കുറിച്ച് വൈക്കം വിജയലക്ഷ്മി

ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോള്‍ താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തത് എന്ന് ഗായിക വൈക്കം വിജയലക്ഷ്മി. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എപ്പോഴും വിഷമമായിരുന്നു, പാടാനൊന്നും കഴിഞ്ഞിരുന്നില്ല എന്നാണ് വിജയലക്ഷ്മി പറയുന്നത്.

ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് തന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല. എന്തു കൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്.

അങ്ങനെ മനസിലാക്കി ആ തീരുമാനം എടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, താനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. തങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ തനിക്ക് സങ്കടമില്ല.

സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ എല്ലാം മറക്കുന്നത് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അടുത്തിടെ വിജയലക്ഷ്മിയുടെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണവുമായി ഗായികയും കുടുംബവും എത്തിയിരിക്കുന്നു.

Read more

ചികിത്സയ്ക്കായി അടുത്ത വര്‍ഷം അമേരിക്കയിലേക്ക് പോകും എന്നാണ് ഒരു ഷോയില്‍ പങ്കെടുക്കവെ ഗായികയുടെ കുടുംബം വ്യക്തമാക്കിയത്. അതേസമയം, കാഴ്ച ലഭിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ വിജയലക്ഷ്മി രംഗത്തെത്തിയിരുന്നു. മരുന്ന് കഴിച്ച് ഡവലപ്‌മെന്റ് ഉണ്ട് അല്ലാതെ കാഴ്ച ലഭിച്ചിട്ടില്ല എന്നാണ് വിജയലക്ഷ്മി പറഞ്ഞത്.