എന്റെ കൂടെ സിനിമയില്‍ കയറിയ മോഹന്‍ലാലും ശങ്കറും താരങ്ങള്‍, ഞാന്‍ ഈ കാട്ടിലും.. എന്നെ ഒഴിവാക്കിയതാണെന്ന് മനസ്സിലായി: സിബി മലയില്‍

സിനിമ ഉപേക്ഷിച്ച് പോയ സമയത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ സിബി മലയില്‍. ഒരു സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നു. അതോടെ ഡിപ്രഷനിലായെന്നും ഇതോടെയാണ് താന്‍ സിനിമ ഉപേക്ഷിച്ചതെന്നുമാണ് സംവിധായകന്‍ പറയുന്നത്.

നവോദയ എപ്പോഴും പുതിയ ആള്‍ക്കാരെ കൊണ്ടുവരാന്‍ ശ്രമിക്കും. ഫാസിലിനെ കൊണ്ടു വന്നത് പോലെ തന്നെ കൊണ്ടു വരാനുള്ള പരിപാടിയിലായിരുന്നു. തനിക്ക് എഴുതാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടെന്നുള്ള തോന്നലില്‍ താന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ ശ്രമിച്ചു. എന്നാല്‍ കഥ എഴുതി കഴിഞ്ഞപ്പോള്‍ അവരെ കാണിക്കാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായില്ല.

ഇതോടെ വേറെ ആരേയേലും കൊണ്ടെഴുതിക്കാം എന്ന് തീരുമാനിച്ചു. രഘുനാഥ് പലേരിയെ കൊണ്ട് എഴുതിച്ചു. കാസ്റ്റിംഗിനെ കുറിച്ചുള്ള ചിന്തകളും ആരംഭിച്ചു. സിനിമ ഓണ്‍ ആകുമെന്ന ഘട്ടത്തിലെത്തി. ഇനി വേണ്ടത് അപ്പച്ചനില്‍ നിന്നുമുള്ള അനുവാദമായിരുന്നു. ഇതിന് വേണ്ടി തിരക്കഥ വായിക്കാനായി മദ്രാസിലേക്ക് പോവുകയായിരുന്നു.

പക്ഷെ മൂന്ന് ദിവസമായിട്ടും തിരക്കഥ വായിക്കാന്‍ സാധിച്ചില്ല. പിന്നീട് പിന്നെ വായിക്കാം പൊക്കോളൂവെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് അവര്‍ പുതിയ സിനിമ തുടങ്ങിയെന്ന് അറിഞ്ഞു. ഇതോടെ തന്നെ എന്നെ ഒഴിവാക്കിയതാണെന്ന് മനസിലായി. ഇതോടെ താന്‍ പിന്നെ സിനിമ വിട്ടു. ചേട്ടനൊപ്പം ശിരുവാണിയില്‍ ജോലിക്ക് പോയി. ആ സമയത്ത് വളരെ മോശം മാനസികാവസ്ഥയായിരുന്നു.

തന്റെ കൂടെ സിനിമയില്‍ കയറിയ ശങ്കറും മോഹന്‍ലാലും ലൈവായി നില്‍ക്കുന്നു, താന്‍ ഈ കാടിന്റെ നടുക്കായി പോയല്ലോ എന്ന് മനഃസ്താപം ഉണ്ടായി. ചേട്ടന് മനസിലായി താന്‍ ഭയങ്കര ഡിപ്രഷനിലായെന്ന്. പൂനെയില്‍ പോയി സിനിമ പഠിക്കണമോയെന്ന് ചോദിച്ചു. അതിനുള്ള സമയം കഴിഞ്ഞ് പോയി, ഇനി ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞു.

ആലപ്പുഴയില്‍ പോയപ്പോള്‍ നവോദയയുടെ സ്റ്റുഡിയോയില്‍ വെറുതെ പോയി. അന്ന് അവിടെ വച്ച് സംവിധായകന്‍ ഫാസിലിനെ കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലേക്ക് വീണ്ടും വരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെയാണ് മാമാട്ടിക്കുട്ടിയമ്മയുടെ അസോസിയേറ്റ് ഡയറക്റ്ററായി താന്‍ വീണ്ടും സിനിമയിലേക്ക് വന്നത് എന്നാണ് സിബി മലയില്‍ പറയുന്നത്.