എന്നേക്കാളും പരിഭ്രാന്തി അച്ഛന്, ഞാന്‍ സിനിമകളില്‍ നിന്നും വ്യതിചലിക്കുമോ എന്ന് അവര്‍ കരുതിയിരുന്നു: ശ്രുതി ഹാസന്‍

അഭിനയം പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ശ്രുതി ഹാസന്‍. അച്ഛന്‍ കമല്‍ ഹാസന്റെ ‘തേവര്‍ മകന്‍’ എന്ന സിനിമയില്‍ പാടിയാണ് ശ്രുതിയിലെ ഗായികയുടെ തുടക്കം. എന്നാല്‍ സംഗീതം കാരണം താന്‍ അഭിനയത്തില്‍ നിന്നും വ്യതിചലിക്കുമോ എന്ന് പലരും കരുതിയിരുന്നു എന്നാണ് ശ്രുതി പറയുന്നത്.

താന്‍ ഇത് ആരംഭിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞു സംഗീതത്തെ കുറിച്ച് ഒരുപാട് സംസാരിക്കരുത് എന്ന്, കാരണം താന്‍ സിനിമകളില്‍ വ്യതിചലിക്കുമോ എന്ന് അവര്‍ കരുതി. പക്ഷെ ഇന്ന് ബഹുമുഖ കലാകാരന്മാരെ കൂടുതല്‍ ആളുകള്‍ ബഹുമാനിക്കുന്നു.

തീര്‍ച്ചയായും, സ്വതന്ത്ര സംഗീതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിനിമകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്, പക്ഷേ രണ്ടും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമാണ്. അച്ഛന്റെ ‘തേവര്‍ മകന്‍’ എന്ന ചിത്രത്തിന് വേണ്ടി ‘പോട്രി പാടാടി പൊന്നേ’ എന്ന ഗാനം ആലപിക്കുമ്പോള്‍ അഞ്ച് വയസായിരുന്നു.

ഇളയരാജയെ പോലുള്ള ഒരു സംഗീതജ്ഞന് വേണ്ടി അന്ന് പാടി. താന്‍ ഉപയോഗിച്ച ചെറിയ മൈക്രോഫോണ്‍ തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. എല്ലാവരും തന്നോട് നല്ലതായാണ് നിന്നത്. ആ അവസരത്തിന്റെ ഭാരവും മൂല്യവും ഇപ്പോള്‍ താന്‍ മനസിലാക്കുന്നു. അന്ന് തന്നേക്കാളും പരിഭ്രാന്തി അച്ഛനായിരുന്നു എന്നാണ് ശ്രുതി തുറന്നു പറഞ്ഞിരിക്കുന്നത്.

അതേസമയം, ‘സലാര്‍’ ആണ് ശ്രുതിയുടെതായി വരാനിരിക്കുന്ന ചിത്രം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായിക ആയാണ് ശ്രുതി എത്തുക. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. ‘ദ ഐ’ എന്ന ഇംഗ്ലീഷ് ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ.