നല്ല ദോശ ചുട്ടെടുത്തിരുന്ന ആളാണ് ലിജോ, ഇഡ്ഡലി വേണമെന്ന് പ്രതീക്ഷച്ചാല്‍ തെറ്റാണ്: ഷിബു ബേബി ജോണ്‍

ബോക്‌സ് ഓഫീസില്‍ മികച്ച രീതിയില്‍ പെര്‍ഫോമന്‍സ് തുടരുമ്പോഴും കടുത്ത ഡീഗ്രേഡിംഗ് ആണ് ‘മലൈകോട്ടൈ വാലിബന്‍’ സിനിമയ്ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിനെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്‌നുകളോട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി നിര്‍മ്മാതാവ് ഷിബു ബേബി ജോണും പ്രതികരിച്ചിരുന്നു.

ഡീഗ്രേഡിങ് നടത്തുന്നവരുടെ പല രാഷ്ട്രീയ താല്‍പര്യങ്ങളും വ്യക്തമാകുന്നുണ്ട് എന്നാണ് ഷിബു ബേബി ജോണ്‍ ഇപ്പോള്‍ പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്. റിവ്യൂ ബോംബിംഗിന് നിയമം കൊണ്ട് തടയിടാന്‍ കഴിയില്ല. കാരണം അഭിപ്രായം പറയുക എന്നത് അവകാശമാണ്.

എന്നാല്‍ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതും കൊല്ലാന്‍ ശ്രമിക്കുന്നതും രണ്ടും രണ്ടാണ്. ദോശക്കല്ലില്‍ നിന്നും നല്ല ദോശ ചുട്ടെടുത്തു കൊണ്ടിരിക്കുന്ന ആളാണ് ലിജോ. ദോശക്കല്ലില്‍ നിന്നും ഇഡ്ഡലി വേണമെന്ന് പറഞ്ഞാല്‍, അത് ആ പ്രതീക്ഷയര്‍പ്പിച്ചവരുടെ തെറ്റാണ്.

ഡീഗ്രേഡിങ് നടത്തുന്നവരുടെ പശ്ചാത്തലം നോക്കുകയാണെങ്കില്‍ പല രാഷ്ട്രീയ താല്‍പര്യങ്ങളും മറ്റ് താല്‍പര്യങ്ങളും ഉണ്ടെന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്. മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും തമ്മില്‍ പണ്ട് മുതലേ ഒരു മത്സരമുണ്ടായിരുന്നു.

അതില്‍ മമ്മൂക്കയുടെ പരീക്ഷണങ്ങളെ അദ്ദേഹത്തെ ഇഷ്ടമുള്ളവര്‍ സ്വീകരിച്ചു. എന്നാല്‍ ലാലിനെ ഇഷ്ടപ്പെടുന്നവര്‍ അത് ചെയ്യുന്നില്ല. ലാല്‍ അതില്‍ മാത്രം പരിമിതപ്പെടണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല എന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.