പത്ത് വർഷമായി ഞാനൊരു സിനിമ തിയേറ്ററിൽ പോയി കണ്ടിട്ട്; എന്റെ കാത്തിരിപ്പ് വെറുതെയായില്ല; ആടുജീവിതത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര

തിയേറ്ററുകളിൽ തരംഗമായികൊണ്ടിരിക്കുന്ന നജീബിന്റെ അതിജീവനകഥ പറഞ്ഞ ബ്ലെസ്സി- പൃഥ്വിരാജ് ചിത്രം ‘ആടുജീവിത’ത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര.

താൻ പത്ത് വർഷമായി തിയേറ്ററിൽ നിന്നും സിനിമ കണ്ടിട്ടെന്നും, തന്റെ പത്ത് വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്നും ചിത്രം കണ്ടിറങ്ങിയ ശേഷം സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ആടുജീവിതത്തിന് വേണ്ടിയാണ് താനും ഈ പത്തുവർഷം കാത്തിരുന്നത് എന്നിപ്പോൾ തോന്നുന്നുവെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.

“ഞാൻ ഒരു തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് സത്യത്തിൽ പത്ത് വർഷമായി. ഈ ആടുജീവിതത്തിന് വേണ്ടിയായിരുന്നു ഞാനും പത്തുവർഷം കാത്തിരുന്നത് എന്നെനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയ സ്പർശിയായ ഒരനുഭവമായിരുന്നു സിനിമ.

കാരണം മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നുകഴിഞ്ഞു എന്നെനിക്ക് നിസ്സംശയം പറയാൻ കഴിയും. ഞാൻ പൊതുവേ കാര്യങ്ങളെ വിമാർശനാത്മകമായി സമീപിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെ ഏത് സിനിമ കാണുമ്പോഴും ഞാൻ അതിനകത്തെ കുറവുകളെവിടെയാണെന്ന് പെട്ടെന്ന് കണ്ണിൽപ്പെടും.

പക്ഷേ ബ്ലെസ്സിയുടെ ഈ സിനിമ ആ സൂക്ഷ്മാംശത്തിൽ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. ഈ പത്തുവർഷത്തെ എന്റെ കാത്തിരിപ്പും വിഫലമായില്ല.” എന്നാണ് സന്തോഷ് ജോർജ് കുളങ്ങര മാധ്യമങ്ങളോട് പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.