'ആന്റണി വര്‍ഗീസും നീരജ് മാധവും സെറ്റില്‍ കാണിച്ചതും കൂടെ പരാതിയില്‍ ചേര്‍ക്കണമായിരുന്നു'; നടന്‍മാര്‍ക്കെതിരെ ആരോപണങ്ങളുമായി ശാന്തിവിള ദിനേശ്

നിര്‍മ്മാതാവ് സോഫിയ പോള്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഉന്നയിച്ച പരാതി ന്യായമാണെങ്കിലും മറ്റ് നടന്‍മാര്‍ കാണിച്ചതിനെ കുറിച്ചും തുറന്നു പറയാമായിരുന്നുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ നടന്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാണ് ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുന്നത്.

സോഫിയ പോളിന്റെ സെറ്റില്‍ ഷെയ്ന്‍ നിഗത്തിനെതിരെ മാത്രമേ പരാതി വന്നിട്ടുള്ളൂ. സോഫിയ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറയും. ആന്റണി പെപ്പെയും നീരജ് മാധവും സെറ്റില്‍ കാണിച്ചതും കൂടെ എഴുതിക്കൊടുക്കണമായിരുന്നു. ഷെയ്‌നിനെ മാത്രം കൗണ്ടര്‍ ചെയ്തതില്‍ എനിക്ക് യോജിപ്പില്ല. കാരണം ഈ മൂന്ന് പേരും കഴിയുന്ന രീതിയില്‍ തലവേദന ഉണ്ടാക്കിയിട്ടുണ്ട്.

ഡേറ്റും തന്നിട്ട് വെബ് സീരീസിലേക്ക് പോയ നീരജ് മാധവനെതിരെ രഞ്ജിത്തിന് പരാതി കൊടുത്തിട്ടില്ല. സെറ്റില്‍ ഉഴിച്ചിലും പിഴിച്ചിലിനും ആള്‍ക്കാരെ കൊണ്ടു വരുന്ന, എനിക്ക് ഈസ്റ്ററിന് വീട്ടില്‍ പോവാന്‍ പറ്റിയില്ല എന്ന് പറഞ്ഞ് സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയ ആന്റണി പെപ്പെയും.

ഇവരുടെയൊക്കെ പേരെഴുതി കൊടുക്കണമായിരുന്നു. പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. ഫൈറ്റ് ചെയ്ത് ക്ഷീണിച്ചെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. ഷൂട്ട് കണ്ടവര്‍ പറയുന്നത് സര്‍വത്ര ഡ്യൂപ്പ് ആയിരുന്നു എന്നാണ്. ആനയുടെ കൊമ്പിലും ക്രെയ്‌നിലും ഒക്കെ തൂങ്ങിയ ജയന്‍ എവിടെ നില്‍ക്കുന്നു.

എഗ്രിമെന്റ് വെക്കുന്നത് എന്നെ കുരുക്കാനാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. കാരണം ആരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുന്നു, ആരുടെ പടത്തില്‍ അഭിനയിക്കുന്നു എന്നൊന്നും ബോധമില്ലാത്ത് കൊണ്ട് എഗ്രിമെന്റ് വെച്ചാല്‍ കുരുങ്ങിപ്പോവും എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.