ആമിര്‍ ഖാന്റെ ആ സിനിമ കണ്ടിട്ടില്ലേ, വിമര്‍ശിക്കുന്നതിന് മുമ്പ് മുന്‍ഭര്‍ത്താവിനോട് സംസാരിക്കൂ..; കിരണ്‍ റാവുവിനെതിരെ സന്ദീപ് റെഡ്ഡിം വംഗ

ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായ ചിത്രങ്ങളില്‍ ഒന്നാണ് ‘അനിമല്‍’. ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധത ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സിനിമ തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. ഇതോടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെ ‘കബീര്‍ സിംഗ്’ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയും ചര്‍ച്ചകളില്‍ എത്തിയിരുന്നു. ഈ സിനിമയ്‌ക്കെതിരെ ബോളിവുഡ് നിര്‍മ്മാതാവും ആമിര്‍ ഖാന്റെ മുന്‍ ഭാര്യയുമായിരുന്ന കിരണ്‍ റാവു അടുത്തിടെ സംസാരിച്ചിരുന്നു.

‘ബാഹുബലി’, ‘കബീര്‍ സിംഗ്’ എന്നീ സിനിമകള്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നായിരുന്നു കിരണ്‍ റാവു അഭിപ്രായപ്പെട്ടത്. കിരണ്‍ റാവുവിന്റെ വിര്‍ശനത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡിം വംഗ ഇപ്പോള്‍. കിരണ്‍ റാവുവിന്റെ പേര് എടുത്ത് പറയാതെയാണ് സംവിധായകന്റെ പ്രതികരണം.

1990ല്‍ പുറത്തിറങ്ങിയ ‘ദില്‍’ എന്ന ചിത്രത്തില്‍ ആമീര്‍ ഖാന്റെ കഥാപാത്രം മാധുരി ദീക്ഷിതിന്റെ കഥാപാത്രത്തെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഒടുവില്‍ ഇരുവരും പരസ്പരം പ്രണയത്തിലാകുകയും ചെയ്യുന്ന രംഗമുണ്ട്. ഈ രംഗം പരാമാര്‍ശിച്ചു കൊണ്ടാണ് സന്ദീപ് റെഡ്ഡി സംസാരിച്ചത്.

”ചിലര്‍ക്ക് അവര്‍ പറയുന്നത് മനസിലാകുന്നില്ല. ബാഹുബലിയും കബീര്‍ സിംഗും സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു, വേട്ടയാടല്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന, ഒരു സൂപ്പര്‍സ്റ്റാറിന്റെ മുന്‍ ഭാര്യയുടെ ലേഖനം എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ എനിക്ക് കാണിച്ചു തന്നിരുന്നു. പിന്തുടരുന്നതും സമീപിക്കുന്നതും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്.”

Read more

”ആമിര്‍ ഖാനോട് ചെന്ന് ‘ഖാംബേ ജയ്‌സി ഖാദി ഹേ’ എന്ന ഗാനത്തെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ ആ സ്ത്രീയോട് പറയും, അത് എന്തായിരുന്നു? എന്നിട്ട് മതി എന്റടുത്തേക്ക് വരാന്‍. നിങ്ങള്‍ ദില്‍ ഓര്‍ക്കുന്നില്ലേ? അതില്‍ എന്തൊക്കെയാണ് കാണിച്ചിരിക്കുന്നത്. ചുറ്റുപാടുകള്‍ പരിശോധിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് അവര്‍ ആക്രമിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല” എന്നാണ് സന്ദീപ് റെഡ്ഡി വംഗ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.