'ഒളിഞ്ഞും മറഞ്ഞും നിന്ന് പിറുപിറുത്തിട്ടു കാര്യമില്ല, കള്ളന്‍ കപ്പലില്‍ തന്നെ'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സനല്‍ കുമാര്‍ ശശിധരന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ രംഗത്ത് വന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് കൂട്ട് നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടുമെന്ന് സനല്‍ കുമാര്‍ പറഞ്ഞു. ഒളിഞ്ഞും മറഞ്ഞും നിന്ന് പിറുപിറുത്തിട്ടു കാര്യമില്ല കള്ളന്‍ കപ്പലില്‍ തന്നെ എന്ന് ഉറക്കെ വിളിച്ചുപറയാന്‍ ബന്ധപ്പെട്ടവര്‍ ധൈര്യം കാട്ടണമെന്നും സനല്‍ കുമാര്‍ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.

‘മലയാള സിനിമാവ്യവസായത്തില്‍ ഒരു സെക്സ് റാക്കറ്റ് ഉണ്ട് എന്ന ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി പാര്‍വതി തിരുവോത്തിന്റെ പ്രസ്താവനയും എന്തുതന്നെ വന്നാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയും ചേര്‍ത്ത് വായിക്കേണ്ടതാണ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിന് കൂട്ട് നില്‍ക്കുന്നു എന്നതിന് ഉത്തരം കിട്ടും. ഒളിഞ്ഞും മറഞ്ഞും നിന്ന് പിറുപിറുത്തിട്ടു കാര്യമില്ല കള്ളന്‍ കപ്പലില്‍ തന്നെ എന്ന് ഉറക്കെ വിളിച്ചുപറയാന്‍ ബന്ധപ്പെട്ടവര്‍ ധൈര്യം കാട്ടണം. കപ്പല്‍ ഉലയും. സ്ത്രീസൗഹൃദ മുഖംമൂടികള്‍ അഴിയും’.

ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദം കനക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് സിനിമാ രംഗത്തെ വനിതാ സംഘടനയായ ഡബ്ല്യുസിസി തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന മന്ത്രി പി രാജീവിന്റെ വാദമാണ് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.

എന്നാല്‍ മന്ത്രിയുടെ വാദത്തെ തള്ളി ഡബ്ല്യുസിസി രംഗത്തെത്തി. പി രാജീവിന് നേരത്തെ നല്‍കിയ കത്തിന്റെ പകര്‍പ്പ് വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് പേജില്‍ പങ്കുവച്ചുകൊണ്ടാണ് ഡബ്ല്യൂസിസി തങ്ങളുടെ ഭാഗം വിശദീകരിച്ചത്. മന്ത്രിയുമായി ജനുവരി 21ന് നടത്തിയ യോഗത്തിനു ശേഷമായിരുന്നു കൂട്ടായ്മ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് കൈമാറിയത്.