'പലരും എന്റെ ചിരി കളിയാക്കലായിട്ടാണ് മനസിലാക്കിയിരുന്നത്'

നായകനടനായി അഭിനയിച്ച് ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ നടനാണ്് സലീം കുമാര്‍. സലീം കുമാറിന്റെ തുടക്കകാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു. ഇപ്പോഴിതാ തന്റെ ചിരി കാരണം തുടക്ക കാലത്ത് നിരവധി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പലരും തന്റെ ചിരി കളിയാക്കലുകളായിട്ടാണ് മനസിലാക്കിയിരുന്നതെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.

നായക കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നും മറ്റുള്ളവര്‍ക്ക് തന്റെ മേലുള്ള വിശ്വാസം കാണുമ്പോള്‍ ചെയ്ത് പോകുന്നതാണെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ സിനിമയിലേക്ക് ഉന്തി തള്ളി കൊണ്ടു വന്ന ആളാണ് നാദിര്‍ഷയെന്നും എന്നാല്‍ നാദിര്‍ഷയുടെ സിനിമ ഒഴിവാക്കേണ്ടി വന്നെന്നും സലിം കുമാര്‍ പറഞ്ഞു. അവന്റെ രണ്ട് ചിത്രങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു. ഈശോ എന്ന ചിത്രത്തിലും കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലും മുഴുനീള വേഷമായിരുന്നു. പക്ഷെ തനിക്ക് നന്നായി വിശ്രമിക്കണം എന്നും, ഒന്ന് ആസ്വദിക്കണം എന്നും പറഞ്ഞ് ഒഴിവാക്കി.

അവനത് മനസ്സിലാക്കാന്‍ സാധിയ്ക്കും. കാരണം, അവന് തന്നെ അറിയാം. എന്നാലും തന്നെ പൂര്‍ണമായും ഒഴിവാക്കാന്‍ നാദിര്‍ഷയ്ക്ക് കഴിയില്ല. അതുകൊണ്ട് രണ്ട് ചിത്രങ്ങളിലും തന്റെ ശബ്ദം ഉണ്ടാവും എന്നാണ് സലിം കുമാര്‍ പറയുന്നത്. കരിയറിന്റെ തുടക്ക കാലത്ത് ചിരി കൊണ്ട് പല അവസരങ്ങളും നഷ്ടമായതിനെ കുറിച്ചും താരം പറയുന്നു.

തന്നോട് കഥ പറയുമ്പോള്‍, തമാശ രംഗങ്ങളുണ്ടെങ്കില്‍ താന്‍ ചിരിക്കും. അപ്പോള്‍ കഥ പറയുന്നവര്‍ കരുതും താന്‍ കളിയാക്കി ചിരിക്കുന്നതാണ് എന്ന്. അത് കാരണം പല അവസരങ്ങളും നഷ്ടപ്പെട്ടു. പിന്നീട് തനിക്ക് സിനിമയില്‍ ഭാഗ്യം കൊണ്ടു വന്നതും ഈ ചിരി തന്നെയാണ് എന്നും സലിം കുമാര്‍ വ്യക്തമാക്കി.