'ബിരിയാണി പ്രദര്‍ശിപ്പിക്കില്ലെന്ന് ആശിര്‍വാദ് തിയേറ്റര്‍'; സെക്ഷ്വല്‍ സീന്‍ കൂടുതലെന്ന് വിശദീകരണമെന്ന് സജിന്‍ ബാബു

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ “ബിരിയാണി” ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. റിലീസ് ദിനത്തില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് ആശിര്‍വാദ് തിയേറ്റര്‍ അറിയിച്ചതായി സംവിധായകന്‍ സജിന്‍ ബാബു. ആശിര്‍വാദ് ആര്‍പി മാളില്‍ രണ്ട് പ്രദര്‍ശനങ്ങള്‍ ചാര്‍ട്ട് ചെയ്യുകയും, പോസ്റ്റര്‍ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷമാണ് സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുന്നത്.

കാരണം അന്വേഷിച്ചപ്പോള്‍ സദാചാര പ്രശ്നമാണ് എന്നാണ് തിയേറ്റര്‍ മാനേജര്‍ പറയുന്നത്. തിയേറ്ററുകള്‍ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ പടങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എങ്കില്‍ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. ജനാധിപത്യ രാജ്യത്ത് സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡ് ആകാന്‍ തിയറ്ററുകള്‍ക്ക് എന്താണ് അധികാരം എന്നാണ് സജിന്‍ ബാബു ചോദിക്കുന്നത്.

സജിന്‍ ബാബുവിന്റെ പോസ്റ്റ്:

ദേശീയ, സംസ്ഥാന, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ, രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റോടുകൂടി ക്ലിയര്‍ ചെയ്ത ഞങ്ങളുടെ ചിത്രം “ബിരിയാണി” കോഴിക്കോട് മോഹന്‍ലാല്‍ സാറിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് RP മാളില്‍ രണ്ട് പ്രദര്‍ശനങ്ങള്‍ ചാര്‍ട്ട് ചെയ്യുകയും, പോസ്റ്റര്‍ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്.

കാരണം അന്വേഷിച്ചപ്പോള്‍ മാനേജര്‍ പറയുന്നത് സദാചാര പ്രശ്നമാണ് (സെക്ഷ്വല്‍ സീനുകള്‍ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാര്‍ത്ഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല.

തിയറ്ററുകള്‍ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ പടങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എങ്കില്‍ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാരപോലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പര്‍ സെന്‍സര്‍ ബോര്‍ഡ് ആകാന്‍ തിയറ്ററുകള്‍ക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തില്‍ സാംസ്‌കാരിക ഫാസിസം തന്നെയാണ്.