കാനിലെ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി 'ബിരിയാണി'യുടെ രാഷ്ട്രീയം വലിച്ചിഴക്കരുത്; പ്രതികരണവുമായി സജിൻ ബാബു

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ കാൻ ഫിലിം ഫെസ്റ്റിവലിലെ ഗ്രാൻഡ് പ്രി നേട്ടത്തോടെ ഇന്ത്യയുടെയും മലയാള സിനിമയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് പായൽ കപാഡിയയും കനി കുസൃതിയും ദിവ്യ പ്രഭയും. കാനിലെ റെഡ് കാർപെറ്റിൽ തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി എത്തി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു കനി കുസൃതി. തുടർന്ന് നിരവധി പേരാണ് കനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കാൻ പോലെയൊരു അന്താരാഷ്ട്ര വേദികളിൽ ഇത്തരം രാഷ്ട്രീയ നിലപാടുകൾ പറയുന്നത് മലയാളികൾക്ക് അഭിമാനമാണെന്നായിരുന്നു നിരവധി പേർ അഭിപ്രായപ്പെട്ടത്.

എന്നാൽ ‘ബിരിയാണി’ എന്ന ഇസ്ലാമോഫോബിക് ആയ ഒരു ചിത്രത്തിൽ അഭിനയിച്ച് സ്റ്റേറ്റ് അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ കനി കുസൃതി കാനിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഇരട്ടത്താണെന്നും വിമർശനങ്ങൾ ഉയർന്നുവന്നു. ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിരിയാണി എന്ന ഛത്രത്തിന്റെ സംവിധായകൻ സജിൻ ബാബു.

ബിരിയാണിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുമെല്ലാം തന്റേതാണെന്നും കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതിനോട് തനിക്ക് വിയോജിപ്പാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സജിൻ ബാബു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

‘കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാൻ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദർശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലിൽ ബെസ്റ്റ് സിനിമക്കുള്ള അവാർഡ് ഉത്പ്പടെ ദേശീയ അവാർഡും,സംസ്ഥാന പുരസ്ക്കാരവും നിരവധി അന്താരാഷ്ട പുരസ്ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുകയും, അല്ലാത്തവർ എന്നോട് ചോദിക്കുമ്പോൾ എനിക്കുള്ള മറുപടിയും ഞാൻ അന്നേ കൊടുത്തിരുന്നു.

ഇപ്പോഴും അതിന് വ്യക്തമായതും ഞാൻ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും. ഞാനും എന്റെ കുടെ വർക്ക് ചെയത സുഹൃത്തുക്കൾ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയിൽ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്. ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവർ അത് വാങ്ങിയതുമാണ്.

ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവർ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്നങ്ങളും ഞാനും കനിയും തമ്മിൽ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്നവും ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനക്കാലൊക്കെ വലുത് ഒരു ഇന്ത്യൻ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിൻ കോമ്പറ്റിഷനിൽ മത്സരിച്ച് ആദ്യമായി ഗ്രാൻഡ് പ്രീ അവാർഡ് നേടി എന്നതാണ്.

ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചർച്ച ചെയ്യാത്തവർ കാനിൽ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാൻ ചെയ്ത സിനിമളിൽ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത “തിയറ്റർ “ എന്ന റിലീസ് ആകാൻ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്കൊണ്ട് നിർത്തുന്നു. ഇത് ഇന്ന് രാവിലെ മുതൽ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്.’