'ആ പേടി ഉള്ളില്‍ ഉള്ളതുകൊണ്ട് സുന്ദരമായ നിമിഷങ്ങളൊന്നും എനിക്ക് ഷൂട്ടിനിടെ കാണാന്‍ സാധിച്ചില്ല'; സിബിഐ 5-നെ കുറിച്ച് സായികുമാര്‍

സിബിഐ അഞ്ചാം ഭാഗത്തില്‍ സത്യദാസായി ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് സായികുമാര്‍. സുകുമാരന്‍ എന്ന അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണ് ഒരിക്കല്‍ കൂടി തന്നെ ഈ ഭാഗ്യം തേടിവന്നതെന്നും അദ്ദേഹത്തിന് പേരുദോഷം കേള്‍പ്പിക്കാതെ തനിക്ക് ചെയ്യാന്‍ സാധിച്ചു എന്നാണ് കരുതുന്നതെന്നും സായികുമാര്‍ പറഞ്ഞു.

‘സിബിഐയില്‍ അഭിനയിക്കുമ്പോള്‍ അടുത്ത ഷോട്ട് എന്തുചെയ്യും, എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു വിമ്മിഷ്ടപ്പെട്ടായിരിക്കും മുഴുവന്‍ സമയവും ഞാനിരിക്കുന്നത്. ഓപ്പോസിറ്റ് നില്‍ക്കുന്നത് മമ്മൂക്കയാണ്, അദ്ദേഹത്തോട് പറയുമ്പോള്‍ മമ്മൂക്ക പറയും, ”അങ്ങേരു വളരെ കൃത്യമായിട്ട് പറയുന്ന ആളാണ്, ശകലം തെറ്റിക്കഴിഞ്ഞാല്‍ മൊത്തം പോക്കാവും.” അതുകേള്‍ക്കുന്നതോടെ പേടി കൂടും.’

‘ഈ പേടി ഉള്ളില്‍ ഉള്ളതുകൊണ്ട് സുന്ദരമായ നിമിഷങ്ങളൊന്നും എനിക്ക് ഷൂട്ടിനിടെ കാണാന്‍ സാധിച്ചില്ല. സിനിമ തിയറ്ററില്‍ വന്നതിനുശേഷമാണ് ആ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാണാന്‍ സാധിച്ചത്. അതിന് അവസരം ഒരുക്കിത്തന്ന മധു ചേട്ടനും എസ്.എന്‍. സ്വാമി സാറിനും മമ്മൂക്കയ്ക്കും കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു.’

‘ഒപ്പം സുകുമാരന്‍ സാറിന്റെ ആത്മാവിനും നന്ദി. സുകുമാരന്‍ എന്ന അതുല്യ നടെ അനുഗ്രഹം കൊണ്ടുതന്നെയാണ് എനിക്ക് ഈ സീരിസില്‍ അഭിനയിക്കാന്‍ പറ്റിയത്. അദ്ദേഹത്തിന് പേരുദോഷം കേള്‍പ്പിക്കാതെ എനിക്ക് ചെയ്യാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ആ വിശ്വാസത്തിലാണ് എന്റെ മുന്നോട്ടുള്ള പോക്ക്.’ സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.