കുഞ്ഞാലിക്ക് പടച്ചട്ടയുള്ളതായി അറിവില്ല, ലാല്‍ സാറിന്റെ മരക്കാറിനേക്കാള്‍ ഇഷ്ടം അച്ഛന്റെ കുഞ്ഞാലിയെ, പഴശ്ശിരാജയ്ക്ക് നമ്മുടെതായ സ്പിരിറ്റ് തോന്നും: സായ് കുമാര്‍

പഴയ കുഞ്ഞാലിയെയും ഇപ്പോഴത്തെ പഴശ്ശിരാജയെയുമാണ് തനിക്കിഷ്ടമെന്ന് നടന്‍ സായ് കുമാര്‍. മോഹന്‍ലാല്‍ നായകനായ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തേക്കാള്‍ അച്ഛന്‍ കൊട്ടാക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച കുഞ്ഞാലിയെയാണ് എന്നാണ് സായ് കുമാര്‍ പറയുന്നത്.

എന്നാല്‍ പഴയ പഴശ്ശിരാജയേക്കാള്‍ ഇഷ്ടം മമ്മൂട്ടിയുടെ പഴശ്ശിരാജയെ ആണെന്നും സായ് കുമാര്‍ കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അച്ഛന്‍ അഭിനയിച്ച കുഞ്ഞാലി മരക്കാറല്ല, അപ്പുറത്ത് ലാല്‍ സാറ് അഭിനയിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലി.

ആ കുഞ്ഞാലിയും ഈ കുഞ്ഞാലിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. തന്റെ അച്ഛന്‍ അഭിനയിച്ച കുഞ്ഞാലി മരക്കാറിന്റെ യാതൊരു ടച്ചുമില്ലാത്ത ഒരു സംഭവമാണ് ഇത്.

നമ്മുടെ മനസില്‍ കോഴിക്കോട്ടുകാരനായ കുഞ്ഞാലി മരക്കാറെന്ന് പറയുമ്പോള്‍ അന്നത്തെ മുസ്ലിം തറവാട്ടിലുള്ള ചങ്കുറപ്പുള്ള, കൊതുമ്പു വള്ളത്തില്‍ പോയിട്ട് പോടാ മറ്റേ മോനേന്നു പറയുന്ന രീതിയില്‍ നിന്ന് വാരിക്കുന്തം വച്ചിട്ട് ഫൈറ്റ് ചെയ്യുന്ന ആളാണ്.

ഇടത്തോട്ട് മുണ്ടും ഉടുത്തിട്ട് ബെല്‍റ്റും കെട്ടീട്ട് താടീം, മൊട്ടേം, ആ ലൈനില്‍ നിന്നിട്ട് ഒരു പോക്ക് പോകുന്നേന്റെ സുഖം ഈ കുഞ്ഞാലിയില്‍ തോന്നിയില്ല. ചിലപ്പോള്‍ താന്‍ ആദ്യം കണ്ടത് മനസില്‍ നില്‍ക്കുന്നത് കൊണ്ടാവും. അച്ഛന്റെ സിനിമ ഉണ്ടാവാതെ ഈ സിനിമ കണ്ടാല്‍ ഇതാണ് കുഞ്ഞാലി എന്നൊരു ഇമേജുണ്ടാവുമായിരിക്കും.

കുഞ്ഞാലിക്ക് പടച്ചട്ടയുള്ളതായി അറിവില്ല. നമ്മുടെ നാടല്ലേ. അച്ഛന്‍ ഉടുത്തിരുന്നത് ഗ്രീനിഷ് കളറില്‍ ബ്ലാക്ക് ലൈനിലുള്ള ഒരു മുണ്ടാണ്. പിന്നെ ഒരു കത്തി, ഒരു വാളും കയ്യിലൊരു കെട്ടും. എന്നാല്‍ മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ വേറെ ഒരുപാട് കഥകള്‍ വരുന്നുണ്ട്.

വേഷവിധാനങ്ങളെക്കാള്‍ നന്നായിരുന്നത് ഹരിഹരന്‍ സാറിന്റെ പഴശ്ശിരാജയിലേതാണ്. അച്ഛന്റേത് കിന്നരിയും തൊപ്പിയുമൊക്കെയായിരുന്നു. ഇത് നാച്ചുറലായിരുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജ കാണുമ്പോള്‍ നമ്മുടേതായ ഒരു സ്പിരിറ്റ് തോന്നും. പഴയ കുഞ്ഞാലിയും ഇപ്പോഴത്തെ പഴശ്ശി രാജയുമാണ് ഇഷ്ടമായത് എന്നാണ് സായ് കുമാര്‍ പറയുന്നത്.