ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ആ അപകടകരമായ അവസ്ഥയിലും മോഹന്‍ലാല്‍ സീന്‍ പെര്‍ഫെക്ട് ആക്കി

സ്ഫടികം സിനിമ ഫെബ്രുവരി 9 ന് റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് സ്ഫടികം സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവച്ചത്.

‘പാലക്കാട് പാറമടയിലാണ് ലോറിക്ക് തീപിടിക്കുന്ന രംഗം ചിത്രീകരിച്ചത്. പുതിയ ലോറി ഷോറൂമില്‍ നിന്നും കൊണ്ട് വന്നശേഷം അതിന്റെ എഞ്ചിന്‍ അഴിച്ചുമാറ്റി. പുറകില്‍ മുഴുവന്‍ പെട്രോള്‍ ബോംബ് നിറച്ച് പുറത്തേക്ക് വലിയ തിരിയിട്ട് വെച്ചിരിക്കുകയാണ്. ലാലേട്ടന്‍ വണ്ടിയില്‍ കയറി ഇരിപ്പുണ്ട്. ആളുകള്‍ പുറകില്‍ നിന്ന് തള്ളിയാല്‍ മാത്രമെ വണ്ടി നീങ്ങു.

തിലകന്‍ അങ്കിള്‍ അടക്കം എല്ലാവരും സെറ്റിലുണ്ടായിരുന്നു. അന്ന് എല്ലാവരും പെട്രോള്‍ ബോംബ് വണ്ടിയില്‍ നിറച്ചിരിക്കുന്നത് കണ്ട് മോഹന്‍ലാലിനെ അതിനുള്ളില്‍ ഇരുത്തി ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കാരണം ഇനി ഒരു ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്.

മോഹന്‍ലാല്‍ അത്ര അപകടകരമായ അവസ്ഥയില്‍ ഇരുന്ന് രംഗം ചിത്രീകരിക്കുന്നതിനെതിരെ എല്ലാവരും പ്രശ്‌നമുണ്ടാക്കി. പെട്രോള്‍ ബോംബ് നിറച്ച ലോറിക്ക് ഒരു സൈഡില്‍ നിന്നും തീ പിടിക്കുന്നുണ്ട്. ലാലേട്ടന്‍ അപ്പോഴും വാഹനം ഓടിക്കുകയാണ്.

എല്ലാവരും നോക്കുന്നത് ഭദ്രന്‍ അങ്കിളിനേയാണ്. അദ്ദേഹം ജംമ്പ് പറഞ്ഞാലെ ലാലേട്ടന്‍ ചാടു. കറക്ട് സമയം ആയപ്പോള്‍ ഭദ്രന്‍ അങ്കിള്‍ ജംമ്പ് പറഞ്ഞു ലാലേട്ടന്‍ ചാടി. അന്ന് അഞ്ച് കാമറ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. .രൂപേഷ് പീതാംബരന്‍ പറഞ്ഞു.