ആ ഘട്ടത്തില്‍ ഞാന്‍ അനുഭവിച്ച വിഷമങ്ങള്‍ മറ്റൊരു സ്ത്രീക്കു മാത്രമേ മനസ്സിലാവൂ, കാരണം എന്തൊക്കെ പറഞ്ഞാലും ആഷിഖ് ഒരു പുരുഷനാണ്

ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ താന്‍ വലിയ വിഷാദത്തിലേക്ക് വീണുപോയിരുന്നുവെന്ന് നടി റിമ. അന്ന് പങ്കാളിയായ ആഷിഖ് അബുവിന് പോലും തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും അന്ന് സ്ത്രീ സൗഹൃദങ്ങളാണ് തനിക്ക് രക്ഷയായത് എന്നും പറയുകയാണ് റിമ. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

ഒരു ഘട്ടത്തില്‍ ഞാന്‍ ഭയങ്കര വിഷാദത്തിലേക്കു പോയിരുന്നു. വളരെ കഷ്ടപ്പെട്ട് സിനിമയില്‍ ഞാന്‍ ഒരിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് കാലിന്റെ അടിയില്‍നിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായതെന്ന് റിമ പറയുന്നു. അത് വലിയ ആഘാതമായി.

ആ ഘട്ടത്തില്‍ ഞാന്‍ അനുഭവിച്ച വേദന മറ്റൊരു സ്ത്രീക്കു മാത്രമേ മനസ്സിലാവൂ. അന്ന് എന്റെ സ്ത്രീസൗഹൃദങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഒന്നു പാളിയേനെ, അനീതി മാത്രം നേരിടേണ്ടി വരുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല.

ആ സമയത്ത് തന്റെ മാതാപിതാക്കള്‍ക്കോ ആഷിഖിനോ പോലും തന്നെ മനസ്സിലായില്ലെന്നും റിമ കല്ലിങ്കല്‍ പറയുന്നു. ഞാന്‍ എന്തിനാണ് ഈ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നത് എന്നവര്‍ ചിന്തിച്ചു. എന്നെ അങ്ങനെ കാണാന്‍ അവര്‍ ആഗ്രഹിച്ചില്ല. പക്ഷേ, ഈ പ്രായത്തില്‍ എന്നെപ്പോലെ തന്നെ ഞാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന സ്ത്രീകള്‍ക്കേ അതു മനസ്സിലാകൂ.

ആഷിഖ് എന്റെ സുഹൃത്താണ്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ആഷിഖ് ഒരു പുരുഷനാണ്. ആഷിഖിന്റെ അനുഭവങ്ങളല്ല എന്റെ അനുഭവങ്ങള്‍. ഒരു സ്ത്രീ സം വിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും പുരുഷന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും എത്രത്തോളം വ്യത്യസ്തമായിരിക്കും.

അതില്‍ ജെന്‍ഡറിനു വലിയ പങ്കുണ്ട്. അത് എത്ര പറഞ്ഞുകൊടുത്താലും ഒരു പുരുഷനു മനസ്സിലാകണമെന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആഷിഖ് എന്നെ മനസ്സിലാക്കും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിച്ചു. റിമ പറയുന്നു.