മലയാള സിനിമയില്‍ അവഗണിക്കപ്പെടുന്നു, ഒരു പ്രശ്‌നം വരുമ്പോള്‍ ഇവിടെ മാറ്റി നിര്‍ത്തപ്പെടും: രമ്യ നമ്പീശന്‍

പല കാരണങ്ങള്‍ കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് നടി രമ്യ നമ്പീശന്‍. എന്നാല്‍ സിനിമ ഇല്ലാതായതോടെ 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല എന്നാണ് രമ്യ പറയുന്നത്. ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് താരത്തിന്റെ പ്രതികരണം.

പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. പല സാഹചര്യങ്ങള്‍ കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല താന്‍.

ചില സാഹചര്യങ്ങളില്‍ ചില നിലപാടുകള്‍ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് കാണുന്നത്.

പ്രശ്നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള്‍ അതിജീവിത എന്നു വിളിക്കുന്ന തന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിടുക. ഇവിടെ പിടിച്ചു നില്‍ക്കുക. ജോലി ചെയ്യുക എന്ന് തന്നെയാണ് പ്രധാനം. നമ്മുടെ നിലപാടുകള്‍ വച്ച് കാര്യങ്ങള്‍ ചെയ്യുക.

ഒരു പ്രശ്നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടത്തെ സംവിധാനങ്ങളുടെ പ്രശ്നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. എല്ലാവര്‍ക്കും തുല്യ പരിഗണ ലഭിക്കുന്ന ഇന്‍സ്ട്രിയായി മലയാളം മാറട്ടെ. അതാണ് ആഗ്രഹം എന്നാണ് രമ്യ നമ്പീശന്‍ പറഞ്ഞത്.

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും കെഎസ്എഫ്ഡിസിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ബി 32 മുതല്‍ 44 വരെ. സംവിധായിക ശ്രുതി ശരണ്യം ആണ് ചിത്രം ഒരുക്കുന്നത്. അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, റെയ്‌ന രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.