'ഫോണിലേക്ക് തുരുതുരാ കോളുകള്‍, പലരും പറയുന്നത് എന്റെ ലീക്ഡ് വീഡിയോ വന്നിട്ടുണ്ടെന്നാണ്'

സൈബര്‍ ലോകത്ത് തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവം വെളിപ്പെടുത്തി നടി മാളവിക മേനോന്‍. തന്റെ ലീക്ഡ് വിഡിയോ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയെ കുറിച്ചും അതിനുപിന്നിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ചുമാണ് താരം തുറന്നു പറഞ്ഞത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവികയും ഈ തുറന്നുപറച്ചില്‍.

ഷൂട്ടിങ്ങിനു വേണ്ടിയുള്ള ഒരു യാത്രയ്ക്കിടെ എന്റെ ഫോണിലേക്കു തുരുതുരാ കോളുകള്‍ വരാന്‍ തുടങ്ങി. പലരും പറയുന്നത് എന്റെ ലീക്ഡ് വീഡിയോ വന്നിട്ടുണ്ട് എന്നാണ്. ഷൂട്ടിനിടെയുള്ള എന്റെ വീഡിയോ ഫോട്ടോഗ്രഫര്‍ തന്നെ ലീക് ചെയ്തു എന്ന മട്ടിലാണു ചിലര്‍ സംസാരിക്കുന്നത്. പിന്നെയാണു സംഗതി മനസ്സിലായത്.

പരിചയമുള്ള ഒരു ഫോട്ടോഗ്രഫറും അദ്ദേഹത്തിന്റെ മേക്കപ് ആര്‍ട്ടിസ്റ്റായ ഭാര്യയുമൊത്ത് ഞാനൊരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ എന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡും ചെയ്തു. ഞാനും അമ്മയും അനിയനുമൊക്കെ ഉള്ള ആ വിഡിയോയില്‍ നിന്നു മുറിച്ചെടുത്ത ഒരു ഭാഗമാണ് ‘സൂം’ ചെയ്തു പുതിയ വീഡിയോയാക്കി ഇറങ്ങിയിരിക്കുന്നത്.

ചോദിച്ചവരോടെല്ലാം ഇക്കാര്യം അന്നു തന്നെ വ്യക്തമാക്കുകയും ചെയ്തു. കമന്റ് ഇടുന്ന എല്ലാവരോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ലല്ലോ. മോശമായി ഒന്നും ചെയ്തില്ല എന്ന ഉറപ്പ് ഉള്ളിടത്തോളം ആരെയും പേടിക്കേണ്ടതുമില്ല- മാളവിക പറഞ്ഞു.