അക്കാദമി പരാതിപ്പെട്ടിട്ടില്ല, പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു: രഞ്ജിത്ത്

ഡെലിഗേറ്റ് പാസില്ലാതെ സംഘര്‍ഷമുണ്ടാക്കിയതിനാണ് പൊലീസ് കേസ് എടുത്തതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. അക്കാദമി പൊലീസിന് കംപ്ലെയ്ന്‍ന്റ് കൊടുത്തിട്ടില്ല. ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയ്ക്ക് പലര്‍ക്കും കയറാന്‍ പറ്റിയില്ല. അപ്പോള്‍ സംഘര്‍ഷം ഉണ്ടായി.

പൊലീസ് സ്വമേധയാ കേസ് എടുത്തതാണ്. ഇത്രയധികം ജനങ്ങള്‍ ഉള്ള സ്ഥലത്ത് ഒരു സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് ഇടപെടും. എന്താണ് സംഭവിച്ചത് എന്നൊന്നും അക്കാദമിക്ക് അറിയില്ല. അക്കാദമി യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല പ്രശ്‌നം പരിഹരിക്കാന്‍ താനും അക്കാദമി ചെയര്‍മാനും ഇടപെട്ടിരുന്നു എന്നാണ് രഞ്ജിത്ത് പറയുന്നത്.

പ്രതിഷേധക്കാര്‍ ഫെസ്റ്റിവല്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെന്നും പൊലീസ് ആരോപിക്കുന്നു. എന്നാല്‍ ഡെലിഗേറ്റ് പാസുണ്ടായിരുന്നു എന്നാണ് പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കലാപക്കുറ്റം ചുമത്തിയാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്നും ഒപ്പമുണ്ടായിരുന്ന നവീന്‍ കിഷോര്‍ രക്തം തുപ്പിയെന്നും പ്രതിയാക്കപ്പെട്ട നിഹാരിക ആരോപിച്ചിരുന്നു. തിയേറ്ററിന് മുന്നില്‍ സംഘര്‍ഷമുണ്ടായതോടെ മ്യൂസിയം പൊലീസ് ആണ് കേസ് എടുത്തത്.