എന്നെ തല്ലുകയും തെറി വിളിക്കുകയും ചെയ്തു; ബന്‍സാലിക്കെതിരെ വെളിപ്പെടുത്തലുമായി രണ്‍ബീര്‍

ബോളിവുഡിന് താരങ്ങളേയും സൂപ്പര്‍താരങ്ങളേയും നല്‍കിയ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ നടനാണ് രണ്‍ബീര്‍. 2007 ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ സിനിമാ അരങ്ങേറ്റം. എന്നാല്‍ സാവരിയ്യക്ക് മുമ്പ് തന്നെ രണ്‍ബീര്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അമിതാഭ് ബച്ചനേയും റാണി മുഖര്‍ജിയേയും പ്രധാന താരങ്ങളാക്കി ബന്‍സാലി സംവിധാനം ചെയ്ത ബ്ലാക്കില്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു രണ്‍ബീര്‍.

ഇപ്പോഴിതാ ഈ സമയത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ . തന്റെ മുത്തച്ഛന്‍ രാജ് കപൂറിന്റെ ഓര്‍മ്മ ദിവസം നടത്തിയൊരു പരിപാടിയിലായിരുന്നു ബന്‍സാലിക്കൊപ്പമുള്ള ജോലിയെക്കുറിച്ച് രണ്‍ബീര്‍ മനസ് തുറന്നത്.

ബന്‍സാലി തന്നോട് പെരുമാറിയത് സാധാരണക്കാരന്‍ എന്ന നിലയിലാണെന്നും തന്റെ ഏതൊരു അസിസ്റ്റന്റിനോടും പെരുമാറുന്നത് പോലെ തന്നെയായിരുന്നുവെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്.”ഞാന്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ആയിരുന്ന കാലത്ത് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത് ഒരു അസിസ്റ്റന്റ് ഡയറക്ടറോട് എന്ന പോലെ തന്നെയായിരുന്നു.

മണിക്കൂറുകളോളം ജോലി ചെയ്യുമായിരുന്നു. അദ്ദേഹം ഞങ്ങളെ തല്ലുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു. അത് നമ്മളെ കൂടുതല്‍ കരുത്തരാക്കുകയും ഈ ലോകത്തെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതായിരുന്നു” എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

അതേസമയം രണ്‍ബീര്‍ കപൂറും സഞ്ജയ് ലീല ബന്‍സാലിയും സാവരിയ്യയ്ക്ക് ശേഷം പിന്നീട് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായെന്നും ഇതോടെ ഇരുവരും അകലുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ രണ്‍ബീരിനെ നായകനാക്കി ബന്‍സാലി മറ്റൊരു സിനിമ കൂടി ചെയ്തേക്കാം എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ സാവരിയ്യയുടെ പരാജയവും ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളും കാരണം ഇരുവരും അകന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.