ദുല്‍ഖറിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തിയ ബോളിവുഡ് താരം ഇതാണ്..; നടിക്കെതിരെ ട്രോളുകള്‍, ഒടുവില്‍ പേരെടുത്ത് പറഞ്ഞ് ക്ഷമ ചോദിച്ച് റാണ

സോനം കപൂറിനോട് ക്ഷമ ചോദിച്ച് തെലുങ്ക് താരം റാണ ദഗുബതി. ഒരു സിനിമയുടെ സെറ്റില്‍ ഒരു പ്രമുഖ ബോളിവുഡ് നടി ദുല്‍ഖറിന്റെ സമയം പാഴാക്കി എന്നായിരുന്നു ‘കിംഗ് ഓഫ് കൊത്ത’യുടെ പ്രമോഷന്‍ പരിപാടിക്കിടെ റാണ പറഞ്ഞത്. സോനം കപൂറിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു റാണ സംസാരിച്ചത്.

‘ദി സോയ ഫാക്ടര്‍’ എന്ന ചിത്രത്തില്‍ സോനവും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചിരുന്നു. റാണയുടെ വാക്കുകള്‍ക്ക് പിന്നാലെ സോനം കപൂറിനെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സോനത്തിനോടും ദുല്‍ഖറിനോടും ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാണ.

”എന്റെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമന്റുകള്‍ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നത്. വളരെ തമാശയായി പറഞ്ഞ കാര്യമാണ് അത്. സുഹൃത്തുക്കള്‍ എന്ന നിലയിലെ ചില തമാശകളാണ് അത്. അത് തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഞാന്‍ ശരിക്കും ക്ഷമ ചോദിക്കുന്നു. സോനത്തിനോടും ദുല്‍ഖറിനോടും ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുകയാണ് ഈ സന്ദര്‍ഭത്തില്‍.”

”ഇരുവരും വളരെ ഉയര്‍ന്ന മാന്യത പുലര്‍ത്തുന്ന വ്യക്തികളാണ്. എന്റെ പ്രസ്താവന സംബന്ധിച്ച തെറ്റിദ്ധാരണകളെ എന്റെ ഈ വിശദീകരണം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് റാണ ട്വിറ്ററില്‍ കുറിച്ചത്. അതേസമയം, കിംഗ് ഓഫ് കോത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവന്റില്‍ ആയിരുന്നു റാണ വിവാദമായ പ്രസ്താവന നടത്തിയത്.

”ദുല്‍ഖര്‍ ആക്ടിംംഗ് സ്‌കൂളില്‍ എന്റെ ജൂനിയറായിരുന്നു. ഞങ്ങള്‍ അവിടെ സുഹൃത്തുക്കളായിരുന്നു. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം ഒരു ഹിന്ദി സിനിമ ചെയ്തിരുന്നു. അതിന്റെ നിര്‍മ്മാതാക്കള്‍ എന്റെ സുഹൃത്തുക്കളാണ്. എന്റെ വീടിനടുത്തായിരുന്നു ഷൂട്ടിംഗ്. ദുല്‍ഖറിനെ കാണാനാണ് ഞാന്‍ അവിടെ പോയിരുന്നു. അവന്‍ സ്പോട്ട് ബോയ്ക്കൊപ്പം മൂലയില്‍ നില്‍ക്കുകയായിരുന്നു.”

”ആ സിനിമ ചെയ്യുന്ന ഒരു വലിയ ഹിന്ദി നായിക തന്റെ ഭര്‍ത്താവുമായി ലണ്ടനില്‍ ഷോപ്പിംഗ് നടത്തുന്നതിനെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു. അത് ഷോട്ടുകളെ ബാധിക്കുന്നുണ്ടായിരുന്നു. സെറ്റിലുള്ളവര്‍ക്കും ആശങ്കയായി. എന്നാല്‍ വളരെ ആത്മാര്‍ത്ഥതയോടെ വളരെ സഹിച്ചാണ് ദുല്‍ഖര്‍ അവിടെ പണിയെടുത്തത്. ആ സംഭവത്തില്‍ ഞാന്‍ നിര്‍മ്മാതാവിനോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു” എന്നായിരുന്നു റാണ പറഞ്ഞത്.