തിരഞ്ഞെടുപ്പ് കാലത്ത് ശ്വാസം വിടാന്‍ പോലും എനിക്ക് ഭയമാണ്: രജനികാന്ത്

തിരഞ്ഞെടുപ്പ് കാലത്ത് ശ്വാസം വിടാന്‍ പോലും തനിക്ക് ഭയമാണെന്ന് രജനികാന്ത്. ചെന്നൈയിലെ കാവേരി ആശുപത്രി ഉദ്ഘാടനത്തിന് മുഖ്യാതിഥി ആയി എത്തിയപ്പോള്‍ ആയിരുന്നു രജനികാന്ത് സംസാരിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് വാ തുറക്കാന്‍ തന്നെ പേടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് രജനികാന്ത് സംസാരിച്ചത്.

”സത്യത്തില്‍ എനിക്ക് സംസാരിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നു. പക്ഷേ എന്നോട് എന്തെങ്കിലും സംസാരിക്കാണമെന്ന് അവര്‍ പറഞ്ഞതു കൊണ്ട് മാത്രമാണ് സംസാരിക്കുന്നത്. പരിപാടിയില്‍ ഒത്തിരി മാധ്യമങ്ങള്‍ ഉണ്ടാകുമോ എന്നാണ് ഞാന്‍ അവരോട് ചോദിച്ചിരുന്നു. ഇപ്പോള്‍ ഈ കാമറകളൊക്കെ കണ്ടിട്ട് പേടിയാണ്.”

”തിരഞ്ഞെടുപ്പ് കാലമാണ്, ഒന്ന് ശ്വാസം വിടാന്‍ പോലും എനിക്ക് ഭയമാണ്” എന്നാണ് രജനികാന്ത് പറയുന്നത്. ഏപ്രിലില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് രജനിയുടെ രസകരമായ പ്രസ്താവന. കാവേരി ആശുപത്രിയെ കുറിച്ചും താരം പറയുന്നുണ്ട്.

നേരത്തെ, കാവേരി ആശുപത്രി എവിടെയെന്ന് ചോദിച്ചാല്‍, അത് കമല്‍ഹാസന്റെ വീടിനടുത്താണെന്ന് ആളുകള്‍ പറയുമായിരുന്നു. ഇപ്പോള്‍ കമലിന്റെ വീട് എവിടെയെന്നു ചോദിച്ചാല്‍ കാവേരി ആശുപത്രിക്കടുത്താണെന്നാണ് പറയുന്നത്. മാധ്യമപ്രവര്‍ത്തകരോട്, ഇതൊക്കെ വെറും തമാശയാണ്. രജനികാന്ത് കമലുമായി വഴക്കാണെന്ന് എഴുതരുത് എന്നാണ് രജനികാന്ത്.

അതേസമയം, തമിഴകം ഏറെ പ്രതീക്ഷയോടെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം കാത്തിരുന്നിരുന്നു. എന്നാല്‍ താരം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനായി രൂപീകരിച്ച മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടിരുന്നു.