സിനിമാക്കാര്‍ക്ക് ഇടയില്‍ ആത്മാര്‍ത്ഥ സ്‌നേഹമില്ല, മെക്കാനിക്കല്‍ ലൗവ്വാണ്, വിളിച്ചാല്‍ പലരും ഫോണ്‍ പോലും എടുക്കില്ല: രാജസേനന്‍

സംവിധായകനായി മാത്രമല്ല നടനായും സിനിമയില്‍ തിളങ്ങിയിട്ടുള്ള വ്യക്തിയാണ് രാജസേനന്‍. കുടുംബചലച്ചിത്രങ്ങളിലൂടെയാണ് അദ്ദേഹംശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ജയറാമിനെ നായകനാക്കി സംവിധാനം 1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് ആണ് രാജസേനന് ചലച്ചിത്രസംവിധായകന്‍ എന്ന നിലയില്‍ ആളുകള്‍ക്കിടയില്‍ ജനപ്രീതി നേടികൊടുത്തത്. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോഴിതാ

അദ്ദേഹം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമാക്കാരെ കുറിച്ച് പങ്കുവെച്ച ചില അഭിപ്രായങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമാക്കാര്‍ക്ക് ഇടയില്‍ ആത്മാര്‍ഥസ്‌നേഹമില്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്. കെ.പി ഉമ്മര്‍, ബഹുദൂര്‍, നസീര്‍, സത്യന്‍, ഷീല, ശാരദ തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് സിനിമാക്കാര്‍ തമ്മില്‍ ആത്മാര്‍ഥമായൊരു ബന്ധവും സ്‌നേഹവും കാത്തുസൂക്ഷിച്ചിരുന്നുവെന്നും ആരെങ്കിലും ഒരാള്‍ മരണപ്പെട്ടാല്‍ പോലും സ്വന്തം കുടുംബത്തിലെ അംഗമോ സഹോദരങ്ങളോ മരിച്ച പോലെയുള്ള വിഷമമായിരുന്നു എല്ലാവര്‍ക്കുമെന്നും അത്രത്തോളം സഹതാരങ്ങള്‍ അലറികരഞ്ഞ് വേര്‍പാട് ഉള്‍കൊള്ളാനാവാതെ നിലവിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും രാജസേനന്‍ പറയുന്നു.

സിനിമാക്കാര്‍ തമ്മില്‍ ഇക്കാലത്ത് ആത്മാര്‍ഥ സ്‌നേഹമില്ല. സിനിമയോടുള്ള സത്യസന്ധതയും കുറവാണ്. ഇന്ന് എല്ലാവര്‍ക്കും ഇടയിലുള്ളത് മെക്കാനിക്കല്‍ ലവ് ആണ്. കാര്യങ്ങള്‍ നേടിയെടുക്കുക, അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവ വെച്ചുള്ള സ്‌നേഹപ്രകടനമാണ് ഇന്നത്തെ സിനിമാക്കാര്‍ക്ക് ഇടയില്‍ ഞാന്‍ കണ്ടിട്ടുള്ളത്. പണ്ട് ഒരു സിനിമ പൊട്ടിയാല്‍ നസീര്‍ സര്‍ ഉടന്‍ നിര്‍മാതാവിനെ വിളിച്ച് ആശ്വസിപ്പിച്ച് അടുത്ത സിനിമയ്ക്ക് റെഡിയാകാന്‍ ഡേറ്റ് കൊടുക്കും. പ്രതിഫലം ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ടെന്ന് പറയും. ഇന്നത്തെ കാലത്ത് വിളിച്ചാല്‍ പോലും പലരും ഫോണ്‍ എടുക്കില്ലെന്ന സ്ഥിതിയാണ്’ രാജസേനന്‍ പറയുന്നു.