സിന്ധുനദീതട സംസ്‌കാരം സിനിമയാക്കണമെന്ന് ഉദ്ദേശിച്ചാണ് പോയത്, പാകിസ്ഥാന്‍ എന്നെ അനുവദിച്ചില്ല; ആനന്ദ് മഹീന്ദ്രയോട് രാജമൗലി

ഓസ്‌കര്‍ പുരസ്‌കാര നിറവിലാണ് സംവിധായകന്‍ എസ്. എസ്. രാജമൗലി. ഇപ്പോഴിതാ പുതിയ ചിത്രത്തെ കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാജമൗലി. തനിക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ഒരു അനുഭവമാണ് ആനന്ദിനോട് സംവിധായകന്‍ പങ്കുവെച്ചത്.

ഹാരപ്പ, മോഹന്‍ജോദാരോ, ലോത്തല്‍ മുതലായ സംസ്‌കാരങ്ങളേക്കുറിച്ചുള്ള ചില ചിത്രങ്ങള്‍ രാജമൗലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ആനന്ദ് മഹീന്ദ്ര ചെയ്തത്. ഈ കാലഘട്ടം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്തുകൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ബാഹുബലിക്കും മുമ്പേ താന്‍ ചെയ്ത മഗധീര എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചുണ്ടായ ഒരു സംഭവമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി രാജമൗലി ഓര്‍മിച്ചുപറഞ്ഞത്. ‘ധോലാവിര എന്ന സ്ഥലത്ത് മഗധീര ചിത്രീകരിക്കുമ്പോള്‍ പുരാതനമായ ഒരു വൃക്ഷം കണ്ടു.

ഫോസില്‍രൂപത്തിലേക്ക് മാറിയ ഒന്ന്. ആ വൃക്ഷം ആഖ്യാനം ചെയ്യുന്ന വിധത്തില്‍ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉയര്‍ച്ചയും പതനവും പറയുന്ന ഒരു ചിത്രത്തേക്കുറിച്ച് ആലോചിച്ചിരുന്നു’, രാജമൗലി പറഞ്ഞു.

‘ഈ സംഭവത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ പോയപ്പോള്‍ മോഹന്‍ജോ ദാരോയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു’, രാജമൗലി കൂട്ടിച്ചേര്‍ത്തു.

2009-ലാണ് രാജമൗലി സംവിധാനം ചെയ്ത മഗധീര പുറത്തിറങ്ങിയത്. പുനര്‍ജന്മം പ്രമേയമായെത്തിയ ചിത്രത്തില്‍ രാംചരണ്‍ തേജ, കാജല്‍ അഗര്‍വാള്‍, ദേവ് ഗില്‍, ശ്രീഹരി എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. ചിരഞ്ജീവി അതിഥി താരമായും എത്തിയിരുന്നു.